തിരുവനന്തപുരം: മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റ് ബസ് ആദ്യ യാത്രയിൽ അപകടത്തിൽപെട്ടു. തിങ്കളാഴ്ച തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസാണ് കല്ലമ്പലത്തിന് സമീപത്തു വെച്ച് അപകടത്തിൽപ്പെട്ടത്.
എതിർദിശയിൽനിന്നു വന്ന ലോറിയിൽ തട്ടി ബസിന്റെ സൈഡ് മിറർ തകർന്നു. ബസിന്റെ മുൻഭാഗത്തിന് നേരിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതേസമയം, ബസ് ജീവനക്കാർക്കും യാത്രക്കാർക്കും പരിക്കുകളില്ല. സമീപത്തെ വർക്ക് ഷോപ്പിൽ കയറ്റി കെഎസ്ആർടിസിയുടെ പഴയ മിറർ ഘടിപ്പിച്ച ശേഷമാണ് ബസ് സർവ്വീസ് പൂർത്തിയാക്കിയത്.
അതേസമയം കെ സ്വിഫ്റ്റ് ബസ് അപകടത്തിൽ ദുരൂഹതയുണ്ടെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ ആരോപിച്ച് രംഗത്തെത്തി. ഇതുസംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകും. പുതിയ ബസുകൾ ഇറങ്ങുമ്പോൾ അപകടം തുടർക്കഥയാകുന്നു. പിന്നിൽ സ്വകാര്യലോബിയുണ്ടോ എന്ന് പരിശോധിക്കണമെന്ന് സിഎംഡി ആവശ്യപ്പെട്ടു.