ആലപ്പുഴ: ഭാര്യയെ പ്രസവ മുറിയിൽ കയറ്റിയതിന് പിന്നാലെ മദ്യപിക്കാൻ പോയ ഭർത്താവ് മകനെ ബാറിന് മുന്നിൽ മറന്നുവച്ചു. മണിക്കൂറുകളോളം കുട്ടിയെ കാണാതെ ഭയന്ന് അമ്മയും. ഒടുവിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടുകിട്ടിയത്. ആസാസമിൽ നിന്നെത്തിയ തൊഴിലാളിയാണ് കുഞ്ഞിനെ മറന്നുപോയത്.
ഭാര്യയെ പ്രസവത്തിനായി ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ആക്കിയ ശേഷം ഭർത്താവ് മദ്യപിക്കാനായി ബാറിലേക്ക് പോയി. ഇയാൾ പോയ പോക്കിൽ കുട്ടിയെയും കൂടെ കൂട്ടി. ബാറിൽ കയറി മദ്യപിച്ച ശേഷം മകൻ ഒപ്പമുള്ള കാര്യം മറന്ന ഇയാൾ തിരിച്ച് പോരുമ്പോൾ മകനെ കൂട്ടിയിരുന്നില്ല. തന്നെ കാണാൻ ഭർത്താവിനൊപ്പമെത്തിയ മകനെ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെ യുവതി തിരച്ചിൽ ആരംഭിച്ചു.
തുടർന്നാണ് വിവരം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരം പോലീസിന് കൈമാറി. ശേഷം, നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. പിതാവിനെ കാണാതെ പരിഭ്രാന്തനായി നഗരത്തിലെ മാർക്കറ്റിൽ അലഞ്ഞ് തിരിഞ്ഞ് നടക്കവെയാണ് കുട്ടിയെ കണ്ടെത്തിയത്. ഒന്നര മണിക്കൂറോളമാണ് കുട്ടി ബന്ധുക്കളെ തേടി അലഞ്ഞത്.