കൊല്ലം: കൊല്ലം ചവറയിൽ മദ്യലഹരിയിൽ വൃദ്ധമാതാവിനോട് മകന്റെ ക്രൂരത. പണം ആവശ്യപ്പെട്ടാണ് 84 വയസുള്ള വയോധികയെ മകൻ മർദ്ദിക്കുന്നത്. മർദ്ദിച്ച ശേഷം അമ്മയെ വരാന്തയിലേക്ക് വലിച്ചെറിയുകയായിരുന്നു. സംഭവത്തിൽ മകൻ ഓമനക്കുട്ടനെ പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തേയും ഓമനക്കുട്ടൻ അമ്മയെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
മദ്യലഹരിയിലാണ് ഓമനക്കുട്ടൻ അമ്മയെ മർദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു. വീടിന്റെ അടുക്കള ഭാഗത്തുവെച്ചാണ് അമ്മയെ അടിക്കുന്നത്. 84 വയസ്സുള്ള ഓമനയുടെ കൈയ്യിൽ യുവാവ് പണം നൽകിയിരുന്നു. പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് മൃഗീയമായി മർദ്ദിച്ചത്.
ആദ്യം അമ്മയുടെ മുഖത്ത് അടിക്കുന്നതും വരാന്തയിലേക്ക് എടുത്ത് എറിയുന്നതും അവിടെ നിന്നും വലിച്ചിഴയ്ക്കുന്നതും വീഡിയോയിൽ കാണാം. ഓമനകുട്ടനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മകനെതിരെ മൊഴി നൽകാൻ അമ്മ തയാറായിട്ടില്ല. തന്നെ മർദ്ദിച്ചിട്ടില്ലെന്നും വീണ് പരിക്കേറ്റതാണെന്നുമാണ് അമ്മ ഓമന പറയുന്നത്. ഈ സാഹചര്യത്തിൽ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസ് എടുക്കാനാണ് പോലീസിന്റെ ശ്രമം.