മറയൂർ: കാന്തല്ലൂർ സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികളുടെ സംഘത്തിലെ യുവാവ് റിസോർട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ. കുഴഞ്ഞുവീണുമരിച്ചതാണെന്നാണ് പ്രാഥമിക വിവരം. തമിഴ്നാട് വിരുദുനഗർ ശ്രീവല്ലിപുത്തൂർ സ്വദേശി നാഗർ സ്വാമിയുടെയും മുത്തുലക്ഷ്മിയുടെയും മകൻ കാർത്തിക് സെൽവ(25)മാണ് മരിച്ചത്.
ശനിയാഴ്ച മൂന്നുമണിയോടുകൂടിയാണ് കാർത്തിക് സെൽവവും സംഘവും റിസോർട്ടിൽ എത്തിയത്. നാലു സുഹൃത്തുക്കളോടൊപ്പമാണ് യുവാവ് കാന്തല്ലൂരിൽ എത്തിയത്. ഞായറാഴ്ച രാവിലെ 8.30-ന് കുളിക്കാനായി റിസോർട്ടിലെ കുളിമുറിയിൽ കയറിയ കാർത്തിക് അരമണിക്കൂർ കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. തുടർന്ന് കൂട്ടുകാർ കതക് തല്ലിപ്പൊളിച്ച് അകത്തുകയറി നോക്കിയപ്പോൾ താഴെ വീണുകിടക്കുന്നനിലയിലായിരുന്നു.
ഉടനെ സഹായഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല. മറയൂർ പോലീസ് കേസെടുത്ത് മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. അവിവാഹിതനാണ്. സഹോദരി: ഗണേശ്വരി.