കൊല്ലം: വിസ്മയ മരിച്ചെന്നു മനസ്സിലായെങ്കിലും താന്‍ പ്രഥമശുശ്രൂഷ നല്‍കിയിരുന്നുവെന്ന് ഭര്‍ത്താവ് കിരണ്‍കുമാര്‍. വിസ്മയയുടെ വിവരം പറയാന്‍ പൊലീസ് സ്റ്റേഷനില്‍ അച്ഛന് പോയപ്പോള്‍ ആത്മഹത്യക്കുറിപ്പുകൂടി കൊണ്ടുപോയിരുന്നുവെന്നും കേസിലെ പ്രതി കിരണ്‍കുമാര്‍ കോടതിയെ അറിയിച്ചു.
കൊല്ലം ശൂരനാട് വിസ്മയ എന്ന യുവതി ജീവനൊടുക്കിയ കേസിന്റെ വിചാരണവേളയിലാണ് കിരണ്‍കുമാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ എന്‍ സുജിത് 100 പേജ് വരുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചാണ് വിശദീകരണം തേടിയത്.
ഈ ചോദ്യങ്ങള്‍ക്കെല്ലാം വിശദീകരണം എഴുതി ഹാജരാക്കാമെന്ന് കിരണ്‍കുമാര്‍ മറുപടി അറിയിക്കുകയായിരുന്നു. രാത്രി പന്ത്രണ്ടോടെ ശൗചാലയത്തില്‍ കയറിയ വിസ്മയ ഇറങ്ങാത്തതിനാല്‍ കയറിനോക്കിയപ്പോള്‍ കഴുത്തില്‍ കുരുക്കിട്ട നിലയിലാണ് കണ്ടതെന്നും വിസ്മയ മരിച്ച ദിവസം, വിസ്മയയുടെ പിതാവ് ശാപവാക്കുകള്‍ മെസേജായി അയച്ചിരുന്നുവെന്നും കിരണ്‍ കുമാര്‍ പറഞ്ഞു.
പുലര്‍ച്ചെ 2.30ന് പൊലീസ് വീട്ടിലെത്തി. കൊലപാതകമാണെന്ന് വിവരം കിട്ടിയിട്ടുണ്ടെന്നും, ഇനിയുള്ള നടപടിക്രമങ്ങള്‍ പറയുന്നതനുസരിച്ചേ ചെയ്യാവൂ എന്നു പറഞ്ഞ് പൊലീസ് എല്ലാവരുടെയും ഫോണ്‍ വാങ്ങി. എല്ലാവരെയും കേസില്‍ പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കിരണ്‍കുമാര്‍ പറയുന്നു.
വിസ്മയയുടെ വീട്ടില്‍ച്ചെന്നു വഴക്കുണ്ടാക്കിയതുമായി ബന്ധപ്പെട്ട് താന്‍ ബന്ധുക്കളോടും സഹപ്രവര്‍ത്തകരോടും നടത്തിയ സംഭാഷണത്തിലെ വിവരങ്ങള്‍ യാഥാര്‍ഥ്യം മറച്ചുവെച്ചാണെന്ന് പ്രതി കിരണ്‍കുമാര്‍ അറിയിച്ചു. തന്റെ സംഭാഷണത്തിലെ വിവരങ്ങള്‍ ചമ്മല് കൊണ്ട് പറഞ്ഞതാണെന്നും, പ്രതിച്ഛായ കാത്തു സൂക്ഷിക്കാന്‍ വേണ്ടി യഥാര്‍ഥ സംഗതികളല്ല ആ സംഭാഷണത്തിലുള്ളതെന്നും പ്രതി വ്യക്തമാക്കി.