മലപ്പുറം: ഓരോ സെമസ്റ്ററിലും ആർട്സ് നടത്തിപ്പിനെന്ന പേരിൽ പണം പിരിച്ചിട്ടും ആർട്സ് ഡേ നടത്താതെ കബളിപ്പിച്ച കോളേജ് അധികൃതരെ പൂട്ടിയിട്ട് വിദ്യാർത്ഥികൾ. മലപ്പുറത്തെ വളയംകുളം അസ്സബാഹ് കോളേജിലാണ് സംഭവം. ഓരോ സെമ്മിലും 300 രൂപ വെച്ച് തങ്ങളിൽ നിന്ന് ഈടാക്കിയിട്ടും കോളേജിലെ ആർട്സ് ഡേ നടത്താത്തതിൽ പ്രതിഷേധിച്ച് അസ്സബാഹ് കോളേജിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ മാനേജ്മെന്റിനെതിരെ രംഗത്തെത്തുകയായിരുന്നു.
വിദ്യാർത്ഥികൾ പ്രിൻസിപ്പാളിനെയും അധ്യാപകരെയും കോളേജിനകത്ത് പൂട്ടിയിട്ടാണ് കടുത്ത നടപടികളിലേക്ക് കടന്നത്. ക്യാംപസിലേക്ക് പ്രവേശിക്കുന്ന ഗേറ്റടക്കം പൂട്ടിയിട്ടാണ് പ്രതിഷേധം നടത്തിയത്. കോളേജ് അടക്കുന്ന ദിവസമായിട്ടും ആർട്സ് ഡേ നടത്തുന്ന കാര്യത്തിൽ തീരുമാനമാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു കോളേജിലെ അവസാന വർഷ വിദ്യാർത്ഥികൾ ക്യാമ്പസിലെ ഗേറ്റ് പൂട്ടിയിട്ട് പ്രതിഷേധിച്ചത്.
ആർട്സ് ഡേ നടത്തിപ്പിനായി സെമസ്റ്ററുകളിൽ 300 രൂപ വെച്ച് ഈടാക്കിയിട്ടും പരിപാടി നടത്തുന്നില്ലെങ്കിൽ അടച്ച രൂപ തിരിച്ചുതരണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. പ്രതിഷേധം സംഘർഷത്തിലേക്ക് നീളുമെന്ന അവസ്ഥയിൽ കോളേജിൽ പോലീസ് എത്തിയെങ്കിലും ആർട്സ് ഡേ സംബന്ധിച്ച വിഷയത്തിൽ തീരുമാനമാകാതെ പൂട്ടിയ ഗേറ്റ് തുറക്കില്ലെന്ന വാദത്തിൽ വിദ്യാർത്ഥികൾ ഉറച്ചു നിന്നു.
തുടർന്ന് ചങ്ങരകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പോലീസെത്തി ഗേറ്റ് ചാടിക്കടന്ന് പൂട്ട് തല്ലിപ്പൊളിച്ചാണ് അധ്യാപകരെ മോചിപ്പിച്ചത്. ഇതിനിടയിൽ സമരവുമായി മുന്നോട്ട് പോകാൻ തന്നെ വിദ്യാർത്ഥികൾ തീരുമാനിച്ചതോടെ പോലീസ് മാനേജ്മെന്റുമായും അധ്യാപകരുമായും ചർച്ച നടത്തുകയും ശനിയാഴ്ച കോളേജ് ഡേ നടത്താനുള്ള അനുമതി വാങ്ങിനൽകുകയും ചെയ്തു. ഇതിന് ശേഷമാണ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ച് ക്യാമ്പസിൽ നിന്ന് മടങ്ങിയത്.