തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവിൽ പത്ത് വയസുകാരനെ ക്രൂരമർദ്ദനത്തിന് ഇരയാക്കിയ വീട്ടിലെ ഡ്രൈവർക്ക് എതിരെ പരാതി. നാല് മാസത്തോളമായി കുട്ടിയെ ക്രൂരമായി ശാരീരികമായി ഉപദ്രവിച്ചതെന്ന് ആരോപിച്ച് കുട്ടിയുടെ മാതാപിതാക്കളാണ് പോലീസിനെ സമീപിച്ചത്. തുടർന്ന് വട്ടിയൂർക്കാവ് സ്വദേശി വിപിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
കഴിഞ്ഞ 18ന് കുട്ടി ശാരീരിക ബുദ്ധിമുട്ട് പറഞ്ഞപ്പോഴാണ് അടിക്കുന്ന കാര്യം അച്ഛനും അമ്മയും അറിയുന്നത്. തുടർന്ന് ചോദിച്ചപ്പോഴാണ് വീട്ടിലെ ഡ്രൈവർ നാല് മാസമായി കുട്ടിയെ മർദ്ദിക്കുന്ന കാര്യം ഇവർ അറിഞ്ഞത്. ഡോക്ടർമാർ പരിശോധിച്ചതോടെ കുട്ടിയുടെ ശരീരത്തിൽ പഴയതായ കൂടുതൽ ക്ഷതങ്ങൾ കണ്ടെത്തി. പേടി കാരണമാണ് കാര്യം പുറത്ത് പറയാതിരുന്നതെന്ന് മർദ്ദനത്തിനിരയായ കുട്ടി പറയുന്നു.
വിപിന്റെ കുടുംബത്തിൽ എല്ലാവരും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഈ അവസ്ഥയിലുള്ള സഹതാപം കൊണ്ടു കൂടിയാണ് വിപിനെ ഈ വീട്ടിൽ ഡ്രൈവറായി ജോലിക്കെടുത്തതെന്ന് കുട്ടിയുടെ അമ്മ പ്രതികരിച്ചു.
പരാതി നൽകി പതിനാല് ദിവസത്തിന് ശേഷമാണ് ഡ്രൈവറായ വിപിനെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നും ദുർബല വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.
also read- മായമില്ലാത്ത കടുകും ഉലുവയും ജീരകവും പെരുംജീരകവും ഇനി ശബരിയുടേത് തന്നെ
എന്നാൽ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മർദ്ദനത്തിനും ഭീഷണിപ്പെടുത്തലും ചേർത്താണ് കേസ് എടുത്തതെന്നാണ് വട്ടിയൂർക്കാവ് പോലീസ് അറിയിച്ചത്.