കണ്ണൂർ: അടിച്ചുപൊളിച്ചു ജീവിക്കാനായി ഉരുളികൾ മോഷ്ടിച്ച് വിൽപന നടത്തിയിരുന്ന യുവാവ് പിടിയിൽ. വിവാഹം, ഗൃഹപ്രവേശനം മറ്റു പൊതു പരിപാടികൾ ആഘോഷങ്ങൾ എന്നിവയ്ക്കു വാടക സാധനങ്ങൾ ലഭിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് ഉരുളികൾ വാടകക്ക് വാങ്ങി തിരിച്ചുനൽകാതെ മറിച്ചുവിറ്റ് പണം സമ്പാദിച്ചിരുന്ന യുവാവാണ് ഒടുവിൽ പിടിയിലായിരിക്കുന്നത്.
ഇരിക്കൂർ പോലിസ് സറ്റേഷൻ പരിധിയിലെ കോളാട്ടെ ഡയമണ്ട്സ് ഗ്രൗണ്ടിന്നടുത്ത പരത്താൻ കണ്ടി വിട്ടിൽ രോഹിത്തിനെ (22)യാണ് കണ്ണൂർ ടൗൺ സിഐ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.
കണ്ണൂർ നഗരത്തിലെ തളാപ്പ്, സിറ്റി, താഴെചൊവ്വ എന്നിവിടങ്ങളിലെ ഹയർ ഗുഡ്സ് കടകളിൽ നിന്ന് എട്ടോളം ചെറുതും വലുതുമായ ഓട്ടുരുളികളും ചട്ടുകങ്ങളും വാടകയ്ക്ക് എടുത്തായിരുന്നു യുവാവിന്റെ മോഷണം.
റെയിൽവേ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ദിജിൽ സൂരജ് എന്ന വ്യാജ പേരിൽ, ആധാർ കാർഡിന്റെ പകർപ്പടക്കം നൽകിയാണ് യുവാവ് ഉരുളി വാടകയ്ക്കെടുക്കുന്നത്. അത്തരത്തിൽ തട്ടിപ്പിൽ കുടുങ്ങിയവർ പ്രതികൾ വന്നകാറിന്റെ നമ്പർ സഹിതം പോലീസിൽ പരാതി നൽകിയതോടെ പോലീസ് സിസിടിവി ക്യാമറ കേന്ദ്രീകരിച്ചു നടത്തിയ വിദഗ്ദ്ധ അന്വേഷണത്തിലൂടെയാണ് പ്രതിയെ വലയിലാക്കിയത്.
ALSO READ- മുണ്ടക്കയത്ത് നിന്നും കാണാതായ ജസ്നയെ കുറിച്ച് ഇനിയും വിവരമില്ല; തിരോധാനത്തിന് നാല് വയസ്
ഇയാൾ കൈക്കലാക്കിയ എട്ട് ഉരുളികൾ ചക്കരക്കൽ, കാട്ടാമ്പള്ളി, മയ്യിൽ, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലെ ആക്രക്കടകളിൽ നിന്ന് പോലീസ് കണ്ടെടുത്തു. അഞ്ചു ലക്ഷത്തോളം രൂപ വിലവരുന്ന ഉരുളികൾ ഒന്നര ലക്ഷം രൂപക്കാണ് ഇയാൾ വിറ്റത്. ബംഗളുരു, മംഗളൂരു എന്നിവിടങ്ങളിൽ പോയി ആർഭാട ജീവിതത്തിന് പണം ചിലവാക്കിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്. കൂട്ടുപ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.