മുണ്ടക്കയം: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിനിക്സ് കോളേജിൽ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയായിരുന്ന കോട്ടയം മുണ്ടക്കയം വെച്ചൂച്ചിറ സ്വദേശിനിയായ ജെസ്ന മരിയ ജെയിംസിനെ കാണാതായിട്ട് 4 വർഷം പിന്നിടുന്നു.
വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് വീട്ടിൽ ജെയിംസ് ജോസഫിന്റെ മകളായ ജസ്നയെ കാണാതായത് ് 2018 മാർച്ച് 22ന് രാവിലെയോടെയാണ്.. സാമ്ബത്തിക ശേഷിയുള്ള കുടുംബമായിരുന്നു ഇവരുടേത്. മലയോര മേഖലയായ കൊല്ലമുളയിലെ സന്തോഷ് കവലയ്ക്ക് അടുത്തുള്ള സ്വന്തം വീട്ടിൽ നിന്നും രാവിലെ മുണ്ടക്കയത്തെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്ന പിന്നെ ആരും കണ്ടിട്ടില്ല.
കാണാതായ അന്നു രാത്രി തന്നെ ജെയിംസ് എരുമേലി പോലീസ് സ്റ്റേഷനിലും പിന്നീട് വെച്ചുച്ചിറ പോലീസിലും പരാതി നൽകി. പഠിക്കാനുള്ള പുസ്തകങ്ങൾ അല്ലാതെ മറ്റൊന്നും ജസ്ന എടുത്തിട്ടില്ലായിരുന്നു.
വീട്ടിൽ നിന്ന് ഓട്ടോറിക്ഷയിൽ മൂന്നര കിലോമീറ്റർ അകലെയുള്ള മുക്കൂട്ടുതറയിലെത്തുകയും അവിടെ നിന്ന് മുണ്ടക്കയത്തേക്കുള്ള ബസിൽ കയറിയതായുമായാണ് പോലീസിനു ലഭിച്ച ഏക തെളിവ്.
ആദ്യം ലോക്കൽ പോലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. ജസ്നയുടെ വാട്സാപും മൊബൈൽ ഫോണുമൊക്കെ പോലീസ് പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
കേസ് മുൻപോട്ട് പോകാതെയായതോടെ കുടുംബത്തിന്റെ ഹർജി പരിഗണിച്ച് അന്വേഷണം ഏറ്റെടുക്കാമെന്ന് ഫെബ്രുവരി 19 ന് സിബിഐ കോടതിയെ അറിയിച്ചിരിക്കുകയാണ്. കേസ് ഡയറിയും മറ്റു ഫയലുകളും കൈമാറാൻ കോടതി ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകുകയും ചെയ്തു. തിരോധനത്തിന് പിന്നിൽ ഗൗരവതരമായ എന്തോ ഉണ്ടെന്നും അന്തർ സംസ്ഥാന ഇടപെടൽ ഉണ്ടാകാമെന്നുമാണ് സിബിഐ കരുതുന്നത്.