ബംഗളൂരു: രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിൽ സബ് എഡിറ്ററായി ജോലി ചെയ്തിരുന്ന മലയാളി മാധ്യമപ്രവർത്തക മരിച്ചനിലയിൽ. ഇവർ താമസിച്ചിരുന്ന ബംഗളൂരുവിലെ താമസസ്ഥലത്താണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
കാസർഗോഡ് ചാല സ്വദേശിനി ശ്രുതി(36)യാണ് ഫ്ളാറ്റിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി ഫോൺ എടുക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ ഫ്ളാറ്റിൽ അന്വേഷിച്ച് ചെന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
സാംസ്കാരിക പ്രവർത്തകനും കാസർഗോഡ് സാഹിത്യവേദി വൈസ് പ്രസിഡന്റും അധ്യാപക സംഘടനാ നേതാവുമായിരുന്ന നാരായണൻ പേരിയയുടെയും റിട്ട. അധ്യാപിക സത്യഭാമയുടെയും മകളാണ് ശ്രുതി.
ഇവർ ഒമ്പത് വർഷമായി റോയിട്ടേഴ്സിൽ ജോലി ചെയ്തുവരികയായിരുന്നു. സോഫ്റ്റ്വേർ എഞ്ചിനിയറായ അനീഷ് കോറോത്താണ് ഭർത്താവ്. ഇരുവരും ബംഗളൂരു നെല്ലൂർഹള്ളി സിന്ധിപുരയിലെ മേഫെയർ അപ്പാർട്ട്മെന്റിലായിരുന്നു താമസം.
ശ്രുതിയുടെ സഹോദരൻ നിഷാന്തും ബംഗളൂരുവിലാണ്. ഭർത്താവിനെതിരേ ശ്രുതി എഴുതിയ കുറിപ്പ് മുറിയിൽനിന്നു കണ്ടെത്തിയതിനെത്തുടർന്ന് ബംഗളൂരു പോലീസ് കേസെടുത്തു.