ഷൊർണൂർ: ആനയുടെ കൊമ്പ് തട്ടി ലോറിയിൽനിന്ന് റോഡിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നാം പാപ്പാൻ മരിച്ചു. കുഴൽമന്ദം ചെറുകുന്ന് കുഞ്ഞിരം വീട്ടിൽ മണികണ്ഠനാണ് ചികിത്സയിലിരിക്കെ മരിച്ചത്. 42 വയസായിരുന്നു.
മംഗലാംകുന്ന് ഗണേശൻ എന്ന ആനയെ ലോറിയിൽ കൊണ്ടുപോകുമ്പോൾ ചൊവ്വാഴ്ച പുലർച്ചെ അഞ്ചോടെ കുളപ്പുള്ളിയിലായിരുന്നു അപകടം നടന്നത്. ചായ കുടിക്കാനായി ലോറി നിർത്തിയ സമയത്ത് പട്ടനൽകാനായി കയറിയ മണികണ്ഠൻ ആനയുടെ കൊമ്പ് തട്ടി റോഡിലേക്ക് വീഴുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന ഹൈവേ പോലീസ് ആണ് സാരമായി പരിക്കേറ്റ മണികണ്ഠനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്. കാവശ്ശേരി പൂരത്തിന് എഴുന്നള്ളിക്കാനായി ആനയെ കൊണ്ടുപോകുകയായിരുന്നു മണികണ്ഠനെന്ന് ബന്ധുക്കൾ പറഞ്ഞു.