കോട്ടയം: യാത്രയയപ്പ് ചടങ്ങിൽ പൊതുവെ കണ്ടു വരുന്നത് വൈകാരിക പ്രസംഗങ്ങളും കലാപരിപാടികളും ആണെങ്കിൽ അതിനെ പൊളിച്ച് എഴുതിയിരിക്കുകയാണ് ഒരു കന്യാസ്ത്രീ. ചടങ്ങിൽ നൃത്തം ചെയ്താണ് കന്യാസ്ത്രീ താരമായത്. കോട്ടയത്തെ സെന്റ് മെര്സലിനാസ് സ്കൂളിലെ പ്രധാനാധ്യാപികയുടെ യാത്രയയപ്പ് ചടങ്ങാണ് അൽപ്പം കളറായത്.
സ്കൂളിൽ നിന്നും പിരിഞ്ഞു പോവുകയായിരുന്ന പ്രധാനാധ്യാപികയായ സിസ്റ്റർ ലിറ്റിൽ തെരേസ് പഴയ മലയാളം ഗാനത്തിനൊത്ത് ചുവടുവെക്കുകയായിരുന്നു. തിരുവസ്ത്രവും ശിരോവസ്ത്രവും ധരിച്ചുകൊണ്ട് തെരേസ് ചെയ്ത നൃത്തമാണ് വൈറലായത്. സമൂഹ മാധ്യമങ്ങളിൽ വീഡിയോ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.
‘ആയിരം പാദസരങ്ങള് കിലുങ്ങി ആലുവാ പുഴ പിന്നെയുമൊഴുകി’ എന്ന ഗാനത്തിനാണ് സിസ്റ്റർ ചുവടുവെച്ചത്. യാത്രയയപ്പ് ചടങ്ങിൽ മറ്റുള്ളവർ എന്തെങ്കിലും പരിപാടി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സിസ്റ്ററെ ക്ഷണിക്കുകയായിരുന്നു. ഇതോടെയാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനത്തിനൊപ്പം സിസ്റ്റർ ചുവടുവെച്ചത്.
എന്റെ വിദ്യാർത്ഥികൾ എന്നോട് നൃത്തം ചെയ്യാൻ ആവശ്യപ്പെടുകയും ഏത് പാട്ടാണ് വേണ്ടതെന്ന് ചോദിക്കുകയും ചെയ്തു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യേശുദാസ് സാർ ആലപിച്ച ഗാനമാണ് എന്റെ മനസിലേക്ക് വന്നത്. അതിനോടൊപ്പിച്ച് നൃത്തം ചെയ്യാൻ പറ്റുന്ന താളം എന്റെ മനസ്സിലുണ്ടായിരുന്നു. പരിശീലനം ലഭിച്ച നർത്തകിയല്ല, അപ്പോൾ മനസ്സിൽ വന്ന ചുവടുകൾ കളിച്ചതെന്നെയുള്ളൂ.’ സിസ്റ്റർ പറയുന്നു.
വീഡിയോ വൈറലാകുമെന്ന് പ്രതീക്ഷിച്ച് ചെയ്തതല്ലെന്നും എവിടുന്നൊക്കെയോ ആൾക്കാർ ഡാൻസ് നന്നായെന്ന് പറഞ്ഞ് വിളിച്ച് അഭിനന്ദിക്കുന്നുണ്ടെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.