കൊച്ചി: ദിലീപും സഹോദരനും സഹോദരീ ഭർത്താവുമടക്കം പ്രതികളായ വധ ഗൂഢാലോചനാ കേസിലെ അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. ഈ ഘട്ടത്തിൽ കേസിന്റെ അന്വേഷണത്തിൽ ഇടപെടാനാകില്ലെന്നും എന്നാൽ കേസ് റദ്ദാക്കണമെന്ന ഹർജിയിൽ വിശദമായ വാദം കേൾക്കാമെന്നും ഹൈക്കോടതി അറിയിച്ചു. അതേസമയം, നിലവിൽ പോലീസിന് കേസിൽ അന്വേഷണം തുടരാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
also read- അന്ധവിദ്യാര്ത്ഥിനിയുടെ ദേഹത്ത് കയറിപ്പിടിച്ചു; സ്കൂള്‍ വാച്ചര്‍ അറസ്റ്റില്‍
വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന് വേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ സിദ്ധാർഥ് അഗർവാളാണ് വ്യാഴാഴ്ച ഹൈക്കോടതിയിൽ ഹാജരായത്. കേസ് കെട്ടിച്ചമച്ചതാണെന്നും തങ്ങളുടെ വാദം പൂർത്തിയാകുന്നത് വരെ അന്വേഷണം സ്റ്റേ ചെയ്യണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം.
അതേസമയം, ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. വധ ഗൂഢാലോചന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾ ഫോണുകളിൽനിന്ന് വിവരങ്ങൾ നശിപ്പിച്ചെന്നും ഇതിന് തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഫോണുകളുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകളടക്കം അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരുന്നു.
എന്നാൽ,കേസുമായി ബന്ധപ്പെട്ട ഒരു തെളിവും നശിപ്പിച്ചിട്ടില്ലെന്നും കേസുമായി ബന്ധമില്ലാത്ത ചില സ്വകാര്യ സംഭാഷണങ്ങളാണ് ഫോണിൽനിന്ന് നീക്കം ചെയ്തെന്നും തനിക്കെതിരേയുള്ള വാദങ്ങൾ നിലനിൽക്കുന്നതല്ലെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്.