നെയ്യാറ്റിൻകര: കേരളത്തെ ഞെട്ടിച്ച ‘കുടിയൊഴിപ്പിക്കലിനിടെ ദമ്പതികൾ തീപ്പൊള്ളലേറ്റു മരിച്ച’ സംഭവത്തിൽ ഇരകളായ കുട്ടികൾക്ക് സർക്കാരിന്റെ സഹായം. മരിച്ച രാജൻ – അമ്പിളി ദമ്പതികളുടെ മൂത്ത മകൻ ആർ രാഹുൽരാജിന് ബാങ്കിൽ ജോലി ലഭിച്ചു. നെല്ലിമൂട് സർവീസ് സഹകരണ ബാങ്കിൽ സെയിൽസ്മാൻ തസ്തികയിലാണ് നിയമിതനായിരിക്കുന്നത്. ജോലി സംബന്ധിച്ച രേഖ, രാഹുലിനു മന്ത്രി വിഎൻ വാസവൻ നേരിട്ട് കൈമാറി.
അതിദാരുണമായ സംഭവത്തെ തുടർന്ന് സർക്കാർ കുട്ടികൾക്ക് വീടു നൽകാമെന്നും നെല്ലിമൂട് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഇവരിൽ ഒരാൾക്ക് ജോലി നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ പാലിക്കപ്പെട്ടിരിക്കുന്നത്.
2020 ഡിസംബർ 22ന് ആണ്, നെയ്യാറ്റിൻകര വെൺപകൽ നെട്ടത്തോട്ടം ലക്ഷം വീട് കോളനിയിൽ രാജനും ഭാര്യ അമ്പിളിക്കും കുടിയൊഴിപ്പിക്കലിനിടെ ഗുരുതരമായി തീപ്പൊള്ളലേറ്റത്. ചികിത്സയിലിരിക്കെ ഇരുവരും പിന്നീട് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു.
ഇരുവരുടേയും മരണശേഷം അവകാശ തർക്കമുള്ള ഭൂമിയിൽ പിതാവിനെയും മാതാവിനെയും സംസ്കരിക്കാൻ ഇളയ മകൻ രഞ്ജിത്ത് കുഴി വെട്ടിയത് കേരളത്തെ പൊള്ളിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു.
അതേസമയം, ജോലി എന്ന വാഗ്ദാനം പാലിക്കപ്പെട്ടെങ്കിലും ‘വീട്’ എന്ന സ്വപ്നം ഇതുവരേയും പാലിക്കപ്പെട്ടിട്ടില്ല. ബന്ധപ്പെട്ടവരോട് അന്വേഷിക്കുമ്പോൾ ഇന്നു ശരിയാവും നാളെ ശരിയാവും എന്ന മറുപടിയാണ് ലഭിക്കുന്നതെന്നു രാഹുലും രഞ്ജിത്തും കണ്ണീരോടെ പറയുന്നു.