കൊട്ടാരക്കര: കശുവണ്ടി ഫാക്ടറിയിൽ ജോലി ചെയ്ത് സമ്പാദിച്ച സ്വർണമാല ആരോ മോഷ്ടിച്ചതറിഞ്ഞ് ക്ഷേത്രമുറ്റത്ത് നിലവിളിച്ച സുഭദ്ര എന്ന അമ്മയ്ക്ക് വളകൾ ഊരി നൽകിയത് ശ്രീലത. കൊട്ടാരക്കര പട്ടാഴിക്ഷേത്രത്തിൽ വെച്ച് സുഭദ്രയ്ക്ക് മാല നഷ്ടപ്പെട്ടപ്പോൾ വള നൽകിയത് ആരാണെന്ന് സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചയായിരുന്നു. ഒടുവിൽ ആ അന്വേഷണമാണ് ചേർത്ത സ്വദേശിനി ശ്രീലതയിലേക്ക് എത്തിയിരിക്കുന്നത്.
ആലപ്പുഴ ചേർത്തല മരുത്തോർവട്ടത്തുള്ള ശ്രീലത എന്ന വീട്ടമ്മയാണ് വളകൾ നൽകിയ ആ ഉദാരമതി. അന്തരിച്ച മോഹനൻ വൈദ്യരുടെ ഭാര്യയാണ് ശ്രീലത. കണ്ണിന് ഭാഗികമായി മാത്രം കാഴ്ചയുള്ള ശ്രീലത ബന്ധുവീട്ടിലെത്തിയപ്പോഴാണ് പട്ടാഴി ക്ഷേത്രത്തിൽ പോയത്.
താൻ ചെയ്തത് അത്ര വലിയ മഹത്തായ കാര്യമായിട്ടൊന്നും ശ്രീലത കരുതുന്നില്ല. ഒരാളുടെ വേദന കണ്ടപ്പോൾ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. ഇത് അത്ര വലിയ കാര്യമൊന്നുമല്ല. കാഴ്ചപരിമിതിയുള്ള തനിക്ക് വളകൾ അണിഞ്ഞ് ആസ്വദിക്കാനാകില്ലെന്നും ശ്രീലത പ്രതികരിക്കുന്നു.
മാല നഷ്ടപ്പെട്ട സുഭാദ്രാമ്മയ്ക്കും തന്നെ സഹായിച്ച ഈ സ്ത്രീ ആരാണെന്ന് തിരിച്ചറിയാനായിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സുഭാദ്രാമ്മയ്ക്ക് വളകൾ നൽകിയത് ശ്രീലതയാണെന്ന ചിലർക്ക് മനസിലായി.
ഇക്കാര്യം വ്യക്തമായതോടെയാണ് ശ്രീലത കൊട്ടാരക്കരയിൽ നിന്ന് ചേർത്തയിലേക്ക് മടങ്ങിയത്. കൊട്ടാരക്കരയിൽ ബന്ധുവീട്ടിലെത്തിയപ്പോഴാണ് ശ്രീലത പട്ടാഴി ക്ഷേത്രത്തിൽ തൊഴാനെത്തിയത്. അവിടെ വെച്ചാണ് മാല നഷ്ടപ്പെട്ട് പൊട്ടിക്കരയുന്ന സുഭദ്രാമ്മയെ കണ്ടതും സഹായം നൽകിയതും.