പൊന്നാനി: സംസ്ഥാന ബജറ്റിൽ പൊന്നാനി മണ്ഡലത്തിന്റെ സമഗ്രമായ വികസനത്തിനായി പ്രത്യേക പരിഗണന നൽകിയ സന്തോഷത്തിലാണ് മണ്ഡലത്തിലെ ജനങ്ങൾ. ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി കെഎൻ ബാലഗോപാലിനും ജനകീയ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയ പൊന്നാനി എംഎൽഎ പി നന്ദകുമാറിനും അഭിനന്ദനങ്ങളുമായി ജനങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്. പൊന്നാനി അടക്കമുള്ള
5 തുറമുഖങ്ങളിലെ സുസ്ഥിരമായ ചരക്ക് നീക്കത്തിനും യാത്രാ സൗകര്യത്തിന്റെ അടിസ്ഥാന വികസനത്തിനുമായി 41.5 കോടി ബജറ്റിൽ വകയിരുത്തിയത് ഉൾപ്പടെ മികച്ചനേട്ടങ്ങളാണ് പൊന്നാനി മണ്ഡലത്തിന് ഇത്തവണ ഉണ്ടായിരിക്കുന്നത്.
ജനക്ഷേമത്തിനും വികസനത്തിനും ഊന്നൽ നൽകി ധനകാര്യമന്ത്രി
കെഎൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ പൊന്നാനി നിയോജക മണ്ഡലത്തിന് മികച്ച പരിഗണനയാണ് ലഭിച്ചിരിക്കുന്നതെന്ന് എംഎൽഎ പ്രതികരിച്ചു.
പൊന്നാനിക്കായി സർക്കാരിന്റെ കരുതലിങ്ങനെ:
സിവിൽ സ്റ്റേഷനിൽ സർക്കാർ ഓഫീസുകൾക്കായി ആധുനിക സൗകര്യങ്ങളോടെ പുതിയ അനക്സ് കെട്ടിടം പണിയാൻ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പൊന്നാനി അടക്കമുള്ള 5 തുറമുഖങ്ങളിലെ സുസ്ഥിരമായ ചരക്ക് നീക്കത്തിനും യാത്രാ സൗകര്യത്തിന്റെ അടിസ്ഥാന വികസനത്തിനുമായി 41.5 കോടി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട് .
പൊന്നാനി ഉൾപ്പടെയുള്ള കോൾ കൃഷി മേഖലയുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നതിന് 10 കോടി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടിയ ഫിഷറീസ് കോംപ്ലക്സ്, പൊന്നാനി സിവിൽ
സ്റ്റേഷൻ മുതൽ ജിംറോഡ് വരെ വീതി കൂട്ടി വികസിപ്പിക്കൽ, ചങ്ങരംകുളം ടൗൺ റോഡ് വീതി കൂട്ടി വികസിപ്പിക്കലും സൗന്ദര്യവൽക്കരണവും,
ഗുരുവായൂർ-ആൽത്തറ-പൊന്നാനി റോഡ് വീതികൂട്ടലും ഉപരിതലം പുതുക്കലും, ആലംകോട് ഹെൽത്ത് സെന്ററിന് പുതിയ കെട്ടിട നിർമാണം, മാറഞ്ചേരി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിട നിർമ്മാണം, വളയംകുളം PWD റെസ്റ്റ് ഹൗസ് നവീകരണവും സൗകര്യങ്ങൾ മെച്ചപ്പെടുത്തലും, കടവനാട് GFUP സ്കൂളിന് പുതിയ കെട്ടിട നിർമാണവും ഗ്രൗണ്ട് നിർമാണവും , GUPS ചെറുവായ്ക്കര സ്കൂളിന് പുതിയ കെട്ടിട നിർമാണം, മാറഞ്ചേരി ITI ക്ക് സ്ഥലം വാങ്ങലും പുതിയ കെട്ടിട നിർമാണവും, ICSR ൽ ക്രിയേറ്റീവ് ഹബ് സ്ഥാപിക്കൽ, മൈനൊറിറ്റി കോച്ചിങ് സെന്ററിന് പുതിയ കെട്ടിട നിർമ്മാണം, പന്താവൂർ – കക്കിടിപ്പുറം തോട് ആഴവും വീതിയും കൂട്ടി ഭിത്തി കെട്ടി സംരക്ഷിക്കൽ എന്നീ പദ്ധതികളും ബജറ്റിൽ ഇടം നേടി.
കൂടാതെ പൊന്നാനി കൂടി ഉൾപ്പെടുന്ന ലിറ്റററി സർക്യൂട്ടിന്റെ സമഗ്രവികസനത്തിന്
366 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. 25 വിനോദ സഞ്ചാര ഹബ്ബുകൾക്കായി
വകയിരുത്തിയ 362 കോടിയിൽ പൊന്നാനി മണ്ഡലത്തിനും കൂടി ഒരു വിഹിതം ലഭിക്കും. തീരദേശ പരിപാലനത്തിനായി വകയിരുത്തി. 100 കോടിയിൽ ഹോട്ട് സ്പോട്ടിൽ ഉൾപ്പെട്ട പൊന്നാനി മണ്ഡലത്തിനും കൂടി ഒരു വിഹിതം ലഭിക്കും. ഉൾനാടൻ കനാൽ പദ്ധതിക്കായി വകയിരുത്തിയ 76.55 കോടിയിൽ പൊന്നാനിമണ്ഡലത്തിനും കൂടി അർഹമായ ഒരു വിഹിതം ലഭിക്കും. വിവിധങ്ങളായ പദ്ധതികളിലൂടെ ഏകദേശം 125 കോടിയോളം രൂപയുടെ മണ്ഡല വികസന പദ്ധതികളാണ് പൊന്നാനിക്ക് ലഭിച്ചിട്ടുള്ളത്.
എല്ലാ നിലക്കും പൊന്നാനിയുടെ സമഗ്രവികസനം ഉറപ്പാക്കാൻ ഉതകുന്ന മികച്ച പരിഗണനയാണ് പൊന്നാനി നിയോജക മണ്ഡലത്തിന് പുതിയ ബജറ്റിൽ കിട്ടിയിട്ടുള്ളതെന്ന് പി നന്ദകുമാർ എംഎൽഎ പ്രതികരിച്ചു.
പൊന്നാനി മണ്ഡലത്തിൽ സമഗ്ര വികസനം നടപ്പിലാക്കുന്ന നിരവധി പദ്ധതികൾ ബജറ്റിൽ ഉൾപെടുത്തിയ പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷ സർക്കാറിനും ബജറ്റ് അവതരിപ്പിച്ച മന്ത്രി ബാലഗോപാലിനും ഇതിനായി പ്രയത്നിച്ച പി നന്ദകുമാർ എംഎൽഎ ക്കും സംസ്ഥാന ഹജ് കമ്മറ്റി അംഗം കെ എം മുഹമ്മദ് കാസിംകോയ പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.