തൊടുപുഴ: 54കാരിയെ നടുറോഡിൽ ഇട്ട് സഹോദരി ഭർത്താവ് വെട്ടിക്കൊന്നു. വെങ്ങല്ലൂർ കളരിക്കുടിയിൽ ജെ.എച്ച്. ഹലീമയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ മൂത്തസഹോദരിയുടെ ഭർത്താവ് ചന്തക്കുന്ന് സ്വദേശി ഷംസുദ്ദീൻ (64) കൊലപാതകത്തിനുശേഷം വാഴക്കുളം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.
വ്യാഴാഴ്ച വൈകീട്ട് ഏഴുമണിക്ക് വെങ്ങല്ലൂർ ഗുരു ഐ.ടി.സി. റോഡിലാണ് കൊലപാതകം നടന്നത്. ഷംസുദ്ദീനും ഭാര്യയും രണ്ടുവർഷമായി അകന്നുകഴിയുകയാണ്. ഭാര്യ തന്നിൽനിന്ന് അകന്നതിന് കാരണക്കാരി ഹലീമയാണെന്ന് ഷംസുദ്ദീൻ വിശ്വസിച്ചു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.
വെങ്ങല്ലൂരിൽ പുതുതായി നിർമിക്കുന്ന വീട്ടിൽനിന്ന് ഇരട്ടസഹോദരിയുടെ വീട്ടിലേക്ക് ഹലീമ വരുംവഴി കാത്തുനിന്ന ഷംസുദ്ദീൻ, പൈനാപ്പിൾത്തോട്ടത്തിൽ ഉപയോഗിക്കുന്ന വാക്കത്തികൊണ്ട് വെട്ടിനുറുകുകയായിരുന്നു. തലയിലും പുറത്തും വെട്ടേറ്റു. കൈ അറ്റുതൂങ്ങി. ഇവർ തൊട്ടടുത്ത വീട്ടിലേക്ക് പ്രാണരക്ഷാർഥം ഓടിക്കയറിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
ഭർത്താവ് മരിച്ച ഹലീമ വെങ്ങല്ലൂരുള്ള ഇരട്ടസഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഹലീമയുടെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിൽ. മക്കൾ: ഉമ്മക്കൊലുസു, യൂനിസ്.