ആലപ്പുഴ: വെൺമണി ഇരട്ടക്കൊലക്കേസിൽ ഒന്നാം പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. ബംഗ്ലാദേശ് സ്വദേശികളായ ലബിലു ഹുസൈവിനാണ് (39) വധശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതി ജൂവൽ ഹുസൈനെ (24) ന് ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ബംഗ്ലാദേശ് സ്വദേശികളാണ് ഇരുവരും. മാവേലിക്കര ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. വൃദ്ധ ദമ്പതികളാണ് കൊല്ലപ്പെട്ടത്.
കൊലപാതകം, അതിക്രമിച്ചു കയറൽ, കവർച്ച തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിഞ്ഞതായി കോടതി കണ്ടെത്തി. 2021 നവംബർ 1ന് ആരംഭിച്ച വിചാരണ 2022 ഫെബ്രുവരി 25നാണ് പൂർത്തിയായത്. കേസിൽ 60 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 103 തൊണ്ടിമുതലും 80 രേഖകളും കേസിൽ ഹാജരാക്കി.
2019 നവംബർ 11 നാണ് കേസിന് ആസ്പദമായ സംഭവം. ദമ്പതികളുടെ വീട്ടിൽ ജോലിക്കെത്തിയ പ്രതികൾ വീട്ടിൽ സ്വർണം ഉണ്ടെന്ന് മനസിലാക്കിയാണ് കൊലപാതകം നടത്താൻ തീരുമാനിച്ചത്. തലയ്ക്ക് അടിച്ചാണ് എ പി ചെറിയാൻ, ഭാര്യ ഏലിക്കുട്ടി ചെറിയാൻ എന്നിവരെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതികൾ 45 പവൻ സ്വർണ്ണവും പതിനേഴായിരം രൂപയും കവരുകയും ചെയ്തു. സംഭവ ശേഷം കടന്നു കളഞ്ഞ പ്രതികളെ വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.