കോട്ടയം: കിടപ്പുരോഗിയായ ഭർത്താവിനെ ചികിത്സിക്കാനായി പണമില്ലാതെ കഷ്ടപ്പെടുന്നതിനിടയിലും വഴിയിൽ നിന്നും കിട്ടിയ പണത്തിൽ അത്യാഗ്രഹം തോന്നാതെ പോലീസിനെ ഏൽപ്പിച്ച് വീട്ടമ്മയുടെ സത്യസന്ധത. വഴിയിൽ നിന്നും വീണുകിട്ടിയ പണം എണ്ണി നോക്കുക പോലും ചെയ്യാതെ രമ്യ അത് അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം എരുമേലിയിലാണ് സംഭവം ഉണ്ടായത്. കനകപ്പലം വില്ലൻചിറ വീട്ടിൽ രമ്യയാണ് പണം പോലീസിന് നൽകിയത്. രമ്യയുടെ സത്യസന്ധത മനസിലാക്കിയ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ പാരിതോഷികമായി 3000 രൂപ ഇവർക്ക് സമ്മാനിക്കുകയും ചെയ്തു. രമ്യയുടെ സത്യസന്ധതയെ പോലീസ് ഉദ്യോഗസ്ഥരും അഭിനന്ദിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് രമ്യയുടെ ഭർത്താവ്.
കിടപ്പുരോഗിയായ ഭർത്താവിന്റെ ചികിത്സക്ക് ചെലവേറിയ ഓപ്പറേഷന് പണം കണ്ടെത്താൻ വഴിയില്ലാതെ ആകെ ഉണ്ടായിരുന്ന സ്വർണം പണയം വെയ്ക്കാൻ എത്തിയപ്പോഴാണ് രമ്യ അഞ്ഞൂറ് രൂപയുടെ ഒരുകെട്ട് നോട്ട് കെട്ട് ശ്രദ്ധിച്ചത്. എരുമേലി ബസ് സ്റ്റാൻഡിന് സമീപത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് നോട്ടുകെട്ട് കളഞ്ഞപോയ നിലയിൽ കണ്ടെത്തിയത്.
നിർധന കുടുംബമായ ഇവർക്ക് ധനസഹായത്തിന് വേണ്ടി കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടേറെ പേരാണ് അഭ്യർത്ഥന നടത്തിയത്. അടയാള സഹിതം ഉടമ എത്തിയാൽ തുക നൽകുമെന്നും അതുവരെ സ്റ്റേഷനിൽ രജിസ്റ്ററിൽ രേഖപ്പെടുത്തി പണം സൂക്ഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.