കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി ദമ്പതികളെ ആക്രമിക്കുകയും വീടും വാഹനങ്ങളും അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇടയ്ക്കിടം മാവിലമുക്ക് ജിഷ്ണു സദനത്തിൽ ഗോപകുമാറിൻറെ മകൻ ജിഷ്ണുവാണ് (27) അറസ്റ്റിലായത്. കൊല്ലം എഴുകോണിലാണ് സംഭവം. എഴുകോൺ ഇടയ്ക്കിടം കിണറുമുക്കിൽ വൈഷ്ണവത്തിൽ പ്രതാപ് കുമാറിന്റെ വീട്ടിലാണ് ജിഷ്ണു അതിക്രമിച്ചു കയറി അക്രമം കാണിച്ചത്.
ഇന്ന് വെളുപ്പിനായിരുന്നു സംഭവം. പ്രതാപന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങൾ അടിച്ചു തകർക്കുകയായിരുന്നു. ശബ്ദം കേട്ട് പ്രതാപനും ഭാര്യ ശ്രീകുമാരിയും പുറത്തിറങ്ങിയ സമയം പ്രതി അസഭ്യങ്ങൾ വിളിച്ചുകൊണ്ട് വീട്ടുമുറ്റത്ത് കിടന്ന ഇരുമ്പുകമ്പിയുമായി ശ്രീകുമാരിയേയും പ്രതാപനേയും ആക്രമിക്കുകയായിരുന്നു. ശേഷം പ്രതി വീടിന്റെ ജനൽ പാളികൾ അടിച്ചുതകർക്കുകയും മുറ്റത്ത് കിടന്ന ആൾട്ടോ കാർ, സ്വിഫ്റ്റ് കാർ, ആക്ടീവ സ്കൂട്ടർ, പിക്കപ്പ് വാൻ, ഹീറോ ഹോണ്ട മോട്ടോർസൈക്കിൾ, എന്നിവ കമ്പിവടി ഉപയോഗിച്ച് അടിച്ചു തകർക്കുകയും ചെയ്തു.
ശ്രീകുമാരിയുടെ മകളുടെ ഫോൺ നമ്പർ പ്രതിക്ക് കൊടുക്കാത്തതിലുള്ള വിരോധത്താലാണ് അതിക്രമം കാണിച്ചത്. പ്രതിയുടെ ആക്രമണത്തിൽ പ്രതാപനും ശ്രീകുമാരിക്കും പരിക്ക് പറ്റുകയും വീട്ടുപകരണങ്ങളും വാഹനങ്ങളും നശിപ്പിച്ചതിൽ മൂന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.