നാദാപുരം: മോഷ്ടിക്കാനെത്തിയ യുവാവ് പത്തു പവനോളം സൂക്ഷിച്ച അലമാരയിൽനിന്നും ഒന്നര പവൻ മാത്രം എടുത്ത് മോഷ്ടാവ് തിരിച്ചുപോയ സംഭവത്തിൽ അന്വേഷണം. ചൊവ്വാഴ്ച രാവിലെ 11ഓടെ വളയം ചുഴലിയിലെ ചാത്തൻകണ്ടിയിൽ രവീന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. കാർപന്ററായ രവീന്ദ്രനും തൊഴിലുറപ്പ് തൊഴിലാളിയായ ഭാര്യയും ജോലിക്കുപോയ സമയത്തായിരുന്നു മോഷണം.
സംഭവസമയത്ത് വീട്ടിൽ ഇവരുടെ ചെറിയ കുട്ടി മാത്രമാണ് ഉണ്ടായിരുന്നത്. 20 വയസ് തോന്നിക്കുന്ന മോഷ്ടാവാണ് സംഭവത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ അലമാരിയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന പത്ത് പവനോളം വരുന്ന സ്വർണാഭരണത്തിൽ നിന്ന് ഒരു പവന്റെ മാലയും ഒരു മോതിരവും മാത്രമെടുത്ത് കടന്നുകളയുകയായിരുന്നു.
ഇതോടൊപ്പം വീട്ടിലെ ഒരു ഫോണും കാണാതായിരുന്നു. മൊബൈൽ ഫോൺ കണ്ടെടുത്തതോടെയാണ് വീട്ടിൽ മോഷണം നടന്ന വിവരം അറിയുന്നത്. ചുഴലിയിൽ സർവ്വീസ് നടത്തുന്ന ജീപ്പിൽ ഉപേക്ഷിച്ച നിലയിലാണ് ഫോൺ കണ്ടെത്തിയത്. ഫോൺ എങ്ങനെ ജീപ്പിൽ എത്തി എന്ന് അന്വേഷണം പുരോഗമിക്കുകയാണ്.
സംഭവത്തിൽ വളയം എസ്ഐ അനീഷിന്റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിൽ പരിശോധന നടത്തി. മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന ദൃശ്യം ചുഴലിയിലെ സിസിടിവിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇയാൾ ഇവിടെനിന്ന് ജീപ്പിൽ കയറുന്നത് ദൃശ്യങ്ങളിൽനിന്ന് കാണാൻ കഴിഞ്ഞതായി പോലീസ് അറിയിച്ചു.