കണ്ണൂർ: തോട്ടടയിലെ കല്യാണ വീട്ടിലുണ്ടായ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. ബോംബേറ് പ്ലാൻ ബി ആയിരുന്നെന്നും ബോംബേറിന് പുറമേ വാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും കണ്ടെത്തി. പ്ലാൻ ബി മുഖ്യപ്രതി മിഥുനിന്റെ നിർദേശ പ്രകാരമായിരുന്നു. ബോംബ് നിർമ്മിച്ചത് താനാണെന്നും ചോദ്യം ചെയ്യലിൽ മിഥുൻ സമ്മതിച്ചിട്ടുണ്ട്.
വാളുമായി എത്തിയ നാലംഗ സംഘത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വടിവാളുമായി സ്ഥലത്തേക്ക് എത്തിയ ഏച്ചൂർ സ്വദേശി സനാദിനെയും സംഭവത്തിൽ പിടികൂടിയിട്ടുണ്ട്.
ബോംബേറിന് മുമ്പ് സംഭവ സ്ഥലത്ത് മിഥുൻ ആളുകൾക്ക് നേരെ വടിവാള് വീശിയിരുന്നതായും പോലീസ് പറയുന്നു. അക്ഷയും ഗോകുലും ബോംബ് നിർമ്മിക്കാൻ സഹായിച്ചെന്നും മൊഴിയിൽ പറയുന്നു.
എതിരാളികളെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് പ്രതികൾ ബോംബ് എറിഞ്ഞതെന്നും അക്ഷയ് എറിഞ്ഞ ബോംബ് ലക്ഷ്യം തെറ്റി പതിച്ചാണ് ജിഷ്ണു കൊല്ലപ്പെട്ടതെന്നും പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.