കൊച്ചി: ലൈംഗിക പീഡന പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിനു പിന്നാലെ ഒളിവിൽ നിന്ന് പുറംലോകത്തേയ്ക്ക് എത്തി വ്ളോഗർ ശ്രീകാന്ത് വെട്ടിയാർ. പോലീസ് സ്റ്റേഷനിലെത്തി പോലീസ് കീഴടങ്ങി. ഇന്ന് അഭിഭാഷകനൊപ്പം എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെത്തിയാണ് ശ്രീകാന്ത് കീഴടങ്ങിയത്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഹാജരായത്.
കേസിൽ ഇദ്ദേഹത്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്ന് ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി ജാമ്യം നൽകും. കൊല്ലം സ്വദേശിയായ യുവതിയാണ് ശ്രീകാന്തിനെതിരെ പരിതയുമായി രംഗത്തെത്തിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ലാറ്റിൽ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വെച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി.
ആദ്യം സമൂഹ മാധ്യമങ്ങൾ വഴിയാണ് പരാതിക്കാരി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണം ഉന്നയിക്കുന്നത്. പിന്നീട് കോച്ചി സെൻട്രൽ സ്റ്റേഷനിൽ പരാതിയും നൽകി. ‘വിമൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെൻറ്’ എന്ന പേജ് വഴിയായിരുന്നു വെളിപ്പെടുത്തൽ. യുവതി കൊച്ചിയിൽ താമസിക്കവെയാണ് ശ്രീകാന്തുമായി പരിചയപ്പെടുന്നത്. പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രീകാന്ത് വെട്ടിയാർ സുഹൃത്തുക്കൾ വഴി പലവട്ടം സമ്മർദ്ദം ചെലുത്തിയെന്നും ആരോപണമുണ്ട്. ശ്രീകാന്തിനെ ഇതിൽ സഹായിച്ച സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.