പാലക്കാട്: മദ്യപാനവും മർദ്ദനവും പതിവായതോടെ ഗതികെട്ട് ഉറങ്ങിക്കിടന്ന ഭർത്താവിനെ തീകൊളുത്തി കൊലപ്പെടുത്താൻ ഭാര്യയുടെ ശ്രമം. വീടിന്റെ വരാന്തയിൽ ഉറങ്ങിക്കിടന്ന പുതൂർ ഓൾഡ് കോളനിയിലെ സുബ്രഹ്മണ്യനെയാണ് ഭാര്യ ശശികല മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. പാലക്കാടാണ് സംഭവം. കൊലപാതക ശ്രമത്തിന് ശശികലയെ പോലീസ് അറസ്റ്റ് ചെയ്തു.
ഗുരുതരമായി പരിക്കേറ്റ സുബ്രഹ്മണ്യൻ ചികിത്സയിൽ തുടരുകയാണ്. ശനിയാഴ്ച രാത്രി 12. 30ഓടെയാണ് കൊലപാതക ശ്രമം നടന്നത്. സംഭവ ദിവസം സുബ്രഹ്മണ്യൻ മദ്യപിച്ചാണ് എത്തിയത്. ഇതോടെ സുബ്രഹ്മണ്യൻ വീടിന് പുറത്തെ വരാന്തയിൽ കിടന്നു. ശശികല ഇളയമകനുമൊത്ത് അകത്തെ മുറിയിലും കിടന്നു. മൂത്തമകൻ അടുത്തുള്ള ബന്ധുവീട്ടിലായിരുന്നു.
ഉറങ്ങിക്കിടക്കുന്ന തന്റേ മേൽ തീ പടരുന്നത് അറിഞ്ഞ് ഞെട്ടിയുണർന്ന സുബ്രഹ്മണ്യൻ നിലവിളിച്ചതോടെയാണ് നാട്ടുകാർ ഓടിയെത്തിയത്. നാട്ടുകാരും ഭാര്യയും ചേർന്ന് തന്നെയാണ് തീയണച്ചത്. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്കും അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്കും മാറ്റി. ഇയാൾക്ക് 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ ആരോ തീക്കൊളുത്തിയതാണെന്ന സുബ്രഹ്മണ്യന്റെ മൊഴിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനൊടുവിലാണ് ശശികല അറസ്റ്റിലായത്.
സ്ഥിരമായി മദ്യപിച്ചെത്തുന് സുബ്രഹ്മണ്യൻ തന്നെയും മക്കളെയും മർദ്ദിക്കുന്നത് പതിവായിരുന്നുവെന്നും ഇതാണ് തീക്കൊളുത്താൻ കാരണമായതെന്നും ശശികല പറഞ്ഞു. മാത്രമല്ല, സുബ്രഹ്മണ്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നും വിവരമുണ്ട്.