പ്രായമായ മാതാപിതാക്കളെ മക്കള്‍ തെരുവില്‍ തള്ളിയതും ഉപേക്ഷിച്ച് പോയതുമായ വാര്‍ത്തകള്‍ നാം ഒരുപാട് കേട്ടിട്ടുണ്ട്. ഇങ്ങനെ പലതും നമുക്ക് ചുറ്റും സംഭവിക്കുന്നുമുണ്ട്. നല്ല കാലം മുഴുവന്‍ മക്കള്‍ക്കുവേണ്ടി പണിയെടുത്തും കഷ്ടപ്പെട്ടും ത്യജിച്ച മാതാപിതാക്കളാണ് ഒടുവില്‍ പ്രായമായി സന്തോഷത്തോടെയും സമാധനത്തോടെയും മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഒപ്പം വിശ്രമ ജീവിതം നയിക്കേണ്ട സമയത്ത് ആരോരുമില്ലാതെ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നത്. അല്ലെങ്കില്‍ ഒരു സഹായത്തിന് പോലും ആരുമില്ലാതെ ഒറ്റപ്പെട്ട് കഴിയേണ്ടി വരുന്നത്.
മൂന്നുമക്കളുണ്ടായിട്ടും വാര്‍ധക്യകാലത്ത് നോക്കാനാരുമില്ലാതെ കഷ്ടപ്പെടുന്ന ഒരമ്മയുടെ വാര്‍ത്തയാണ് ഇപ്പോള്‍ കേരളക്കരയുടെ കണ്ണുനിറയ്ക്കുന്നത്. നോക്കാനാളില്ല, അതിനാല്‍ വിശപ്പടക്കാന്‍ ഈ അമ്മ വെള്ളം മാത്രമാണ് കുടിക്കുന്നത്. മറ്റുള്ളവരെ ബുദ്ധിമുട്ടിപ്പിക്കാതിരിക്കാന്‍ ഭക്ഷണവും കഴിക്കാറില്ല.
നെടുങ്കണ്ടം തോവാളപ്പടി കിഴക്കേമുറിയില്‍ ഭാരതിയമ്മയു(68) ടെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതമാണിത്. ശുചിമുറിയിലേക്ക് എഴുന്നേറ്റ് പോകാന്‍ പറ്റില്ല. ഈ അവസ്ഥയില്‍ എന്ത് ചെയ്യാനാ. ഒരമ്മയുടെ ചോദ്യമാണിത്. ഇക്കാരണത്താല്‍ ഭക്ഷണം ഉപേക്ഷിച്ചു.
വീഴ്ചയില്‍ നടുവിന് പൊട്ടലുണ്ടായി എല്ലുകള്‍ അകന്ന് പോയി. അന്ന് മുതല്‍ കിടപ്പിലാണ്. കിടപ്പിലായതോടെ ശരീരം മുഴുവനും വ്രണമായി. വ്രണം ബാധിച്ച് ശരീരത്തില്‍ വലിയ സുഷിരം രൂപപ്പെട്ടു. അനങ്ങാന്‍ പോലും പറ്റാത്ത നിലയെത്തി. സ്ഥിതി ഗുരുതരമായതോടെ പഞ്ചായത്ത് മെംബര്‍ വിജിമോള്‍ വിജയന്, പട്ടം കോളനി മെഡിക്കല്‍ ഓഫിസര്‍ ഡോ.വി.കെ. പ്രശാന്ത് എന്നിവരെത്തി മുറിവില്‍ മരുന്നുവച്ചു.
അടിയന്തര വിദഗ്ധ ചികിത്സയ്ക്ക് ഡോക്ടര്‍ നിര്‍ദേശവും നല്കി. ഭാരതിയമ്മയ്ക്കു 3 മക്കളുണ്ട്. ഒരു മകനും 2 പെണ്മക്കളും. പെണ്മക്കളില് ഒരാള്‍ കാന്‍സര്‍ രോഗിയും മറ്റൊരാളുടെ മക്കള്‍ക്ക് അസുഖമായതിനാല്‍ അമ്മയെ നോക്കാന്‍ പറ്റാത്ത സാഹചര്യം. ഇതോടെ നെടുങ്കണ്ടം പൊലീസ് വിഷയത്തില്‍ ഇടപെട്ടു. മകനെ സ്റ്റേഷനില്‍ വിളിച്ചു അമ്മയെ നോക്കണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍ മകന്റെ മറുപടിയില്‍ പൊലീസ് ഞെട്ടി. അനാഥാലയത്തിലാക്കാനായിരുന്നു മകന് പൊലീസിനോട് പറഞ്ഞ മറുപടി. പൊലീസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടും ഭാരതിയമ്മയെ നോക്കാനാളില്ലതായി. തൊട്ടടുത്തുള്ളവരാണു ഭാരതിയമ്മയെ നോക്കാന്‍ എത്തുന്നത്.
ഇന്നലെ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്, വില്ലേജ് ഓഫിസര്‍ ടി.എ.പ്രദീപ്, വാര്‍ഡ് മെംബര്‍ വിജിമോള്‍, വി.എ.ഷാഹുല്‍, ചെറുകപ്പതാലില് ഉമ്മര്‍ എന്നിവരും നാട്ടുകാരും എത്തി ഭാരതിയമ്മയെ സുരക്ഷിതമായി താമസിപ്പിക്കാനും തുടര്‍ ചികിത്സയ്ക്കും നടപടി തുടങ്ങി.
ഭാരതിയമ്മയുടെ ഭര്‍ത്താവ് കുട്ടപ്പന് 2 വര്‍ഷം മുന്‍പ് മരിച്ചു. വീണ് പരുക്കേല്‍ക്കുന്നതിനു മുന്‍പു വരെ തൊഴിലുറപ്പില്‍ ജോലി ചെയ്താണ് ജീവിതം തള്ളിനീക്കിയത്. മകന് 2 ഏക്കര്‍ സ്ഥലം കുട്ടപ്പന് വീതം നല്‍കിയിരുന്നു. തൂക്കുപാലം രാമക്കല്‍മേട് റോഡില്‍ തോവാളപ്പടിയില്‍ 7 സെന്റ് സ്ഥലത്ത് ഇഎംഎസ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീട്ടിലാണ് ഭാരതിയമ്മ താമസിക്കുന്നത്. ഈ സ്ഥലം നല്‍കണമെന്നാണ് മകന്റെ ആവശ്യം.