തിരുവനന്തപുരം: ഏറെ വിവാദങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചു. മുഖ്യമന്ത്രി കഴിഞ്ഞദിവസം ഗവർണറെ നേരിൽക്കണ്ട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു.
നിലവിലെ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമെന്നതും ഓർഡിനൻസ് കൊണ്ടുവരാൻ ഉണ്ടായ സാഹചര്യം കൂടിക്കാഴ്ച്ചയിൽ മുഖ്യമന്ത്രി ഗവർണറെ ധരിപ്പിച്ചിരുന്നു. തുടർന്ന് വിശദാംശങ്ങൾ പരിഗണിച്ച ശേഷമാണ് ഗവർണർ ഓർഡിനൻസിൽ ഒപ്പുവെച്ചത്. ഇനി നിയമസഭ വിളിച്ചു ചേർത്താൽ ഓർഡിൻസിന്റെ ഭാവിയെ കുറിച്ചറിയാം. അതേസമയം, വിഷയത്തിൽ പ്രതിപക്ഷം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.
ഇന്നലെ ഒരു മണിക്കൂറോളമാണ് മുഖ്യമന്ത്രിയും ഗവർണറും കൂടിക്കാഴ്ച നടത്തിയത്. രാജ്ഭവനിലായിരുന്നു കൂടിക്കാഴ്ച. ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസിൽ സർക്കാർ നിലപാട് മുഖ്യമന്ത്രി ഗവർണർക്ക് മുമ്പാകെ വിശദീകരിച്ചു. പ്രതിപക്ഷം നൽകിയ പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ സംബന്ധിച്ച സംശയങ്ങളാണ് കൂടിക്കാഴ്ചയിൽ ഗവർണർ പ്രധാനമായും ഉന്നയിച്ചിരുന്നത്. നേരത്തെ ഗവർണർക്ക് രേഖാമൂലം നൽകിയ വിശദീകരണം മുഖ്യമന്ത്രി ആവർത്തിച്ചു.