ഹരിപ്പാട്: വളർത്താനായി വാങ്ങിയ 14 ദിവസം മാത്രം പ്രായമായ താറാവ് കുഞ്ഞിന് നാലുക കാലുകൾ കണ്ട അമ്പരപ്പിലാണ് കർഷകനായ പള്ളിപ്പാട് കുരീത്തറ പുത്തൻപുരയിൽ (പന്നിക്കുഴിയിൽ) സാബു യോഹന്നാൻ. ചെന്നിത്തലയിൽ നിന്നുമാണ് താറാവിനെ വാങ്ങിയത്. 8,000 താറാവുകളെയാണു വാങ്ങിയത്. ഇതിലൊന്ന് നടക്കുന്നതിലെ പ്രത്യേകത കണ്ടാണ് സാബു ശ്രദ്ധിച്ചത്. മുൻഭാഗത്തെ രണ്ടുകാലുകൾ സാധാരണ പോലെയാണ്.
എന്നാൽ രണ്ട് കാലുകൾ ചിറകിനോട് ചേർന്ന് കണ്ടെത്തി. മുന്നിലെ കാലുകൾ ഉപയോഗിച്ചാണു നടക്കുന്നത്. അതേസമയം, നടക്കുന്നതിനും തീറ്റ തിന്നുന്നതിനുമൊന്നും ബുദ്ധിമുട്ടില്ല. മറ്റു താറാവുകൾക്കൊപ്പം തന്നെയാണ് ഇതിനെയും ഇദ്ദേഹം പരിപാലിക്കുന്നത്. സാബു യോഹന്നാന്റേത് പരമ്പരാഗതമായി താറാവുവളർത്തുന്ന കുടുംബമാണ്.
ഇങ്ങനെ കാണുന്നത് ആദ്യമാണെന്നും സാബു പറയുന്നു. മൃഗങ്ങളിലേതിനു സമാനമായരീതിയിൽ അത്യപൂർവമായി പക്ഷികളിലും ഇങ്ങനെയുള്ള പ്രത്യേകതകൾ കാണാറുണ്ടെന്ന് തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിർണയകേന്ദ്രത്തിലെ ഡോ. മഹേഷ് പറഞ്ഞു.