കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ബൈപാസ് ആറുവരി പാതയാക്കുന്നതിന്റെ ഭാഗമായി നിർമ്മാണപ്രവർത്തകൾ പുരോഗമിക്കവെ ബാക്കിയാവുന്ന മണ്ണ് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സൗജന്യമായി നൽകാൻ നീക്കം. റോഡ് നിർമ്മാണത്തിന് ആവശ്യമില്ലാത്ത മണ്ണു മാറ്റി മറ്റൊരിടത്ത് കൊണ്ടിടാൻ ശ്രമിച്ചെങ്കിലും വിജയിക്കാതെ വന്നതോടെയാണ് ഈ തീരുമാനം.
ദേശീയപാത വികസന പ്രോജക്ട് ഡയറക്ടർ നിർമൽ സെയ്ത് കോഴിക്കോട് കളക്ടർക്ക് മണ്ണ് നീക്കം സംബന്ധിച്ച് നേരത്തെ അപേക്ഷ നൽകിയിരുന്നു. പക്ഷേ, യോജ്യമായ സ്ഥലം ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് റോഡ് പണി വേഗത്തിലാക്കാൻ മണ്ണ് പൊതുജനങ്ങൾക്ക് സൗജന്യമായി നൽകുന്നത്.
രാമനാട്ടുകര മുതൽ വേങ്ങേരി വരെ റോഡരികിലായി വിവിധ സ്ഥലങ്ങളിൽ കൂട്ടിയിട്ട 2,700 ലോഡ് മണ്ണുണ്ട്. ഈ മണ്ണ് റോഡ് നിർമ്മാണ പ്രവൃത്തികൾക്ക് യോജ്യമല്ല. റോഡിനു വേണ്ടി മണ്ണിട്ട് ഉയർത്തേണ്ട പ്രദേശത്ത് ഇത്തരം മണ്ണിട്ടാൽ 10 വർഷത്തിനകം റോഡ് തകരും.
അതേസമയം, ഉപയോഗശൂന്യമായ ചെങ്കൽ ക്വാറികൾ, കല്ലുവെട്ടു കുഴികൾ, പറമ്പുകൾ എന്നിവ നികത്തുന്നതിന് ഈ മണ്ണ് ഉപയോഗിക്കാൻ കഴിയുമെന്ന് കരാറുകാർ അറിയിച്ചു.
Also Read- ബിജെപി എംഎൽഎയുടെ മകൻ ഉൾപ്പെടെ ഏഴ് മെഡിക്കൽ വിദ്യാർത്ഥികൾക്ക് വാഹനാപകടത്തിൽ ദാരുണമരണം
മണ്ണു കൊണ്ടിടാൻ മലപ്പുറം കിൻഫ്രയ്ക്കു സമീപം 72 ഏക്കർ സർക്കാർ ഭൂമി കണ്ടെത്തിയെങ്കിലും അനുമതി ലഭിക്കാൻ വൈകുന്ന സാഹചര്യത്തിലാണ് മണ്ണ് നീക്കാൻ പുതിയ മാർഗം ആലോചിച്ചത്. മണ്ണ് ആവശ്യമുള്ളവർ ചേവരമ്പലത്തെ കെഎംസി ഓഫിസുമായി ബന്ധപ്പെടണം.