തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തിരുവന്തപുരത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കൂടിയതോടെ തിരുവനന്തപുരം ജില്ല സി കാറ്റഗറിയിൽപ്പെടുത്തി. സി കാറ്റഗറിയിൽ ആയതിനാൽ ഇനി തലസ്ഥാനത്ത് സാമൂഹ്യ, സാംസ്കാരിക, മത, രാഷ്ട്രീയ, സാമുദായിക പൊതുപരിപാടികൾ ഒന്നും അനുവദിക്കില്ല. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് 20 ആളുകളെ മാത്രമേ അനുവദിക്കൂ.
പാഞ്ഞുവന്ന വാനിലേക്ക് ഇടിച്ചുകയറി സ്വകാര്യ ബസ്; ശക്തികുളങ്ങരയിൽ ഒരു മരണം
ജിമ്മുകൾ, സിനിമാ തിയേറ്ററുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവ അടച്ചിടും. ബിരുദാനന്തര ബിരുദ തലത്തിലെ ഫൈനൽ സെമസ്റ്റർ, പത്ത്, പന്ത്രണ്ട് ക്ലാസുകൾ ഒഴികെയുള്ള ക്ലാസുകളെല്ലാം ഓൺലൈനിലേക്ക് മാറ്റും.അതേസമയം, എട്ടു ജില്ലകളെ ബി കാറ്റഗറിയിലും ഉൾപ്പെടുത്തി. കൊല്ലം, തൃശൂർ, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളാണ് ബി കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്.
കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകൾ എ കാറ്റഗറിയിലാണ്. ഇന്നുചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് കാറ്റഗറിയിൽ വീണ്ടും മാറ്റം വരുത്തിയത്. ബി കാറ്റഗറിയിലുള്ള ജില്ലകളിലും പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ചടങ്ങുകളിൽ 20 പേർക്ക് മാത്രം പങ്കെടുക്കാം. എ കാറ്റഗറിയിലുള്ള ജില്ലകളിൽ പൊതുപരിപാടികൾ, വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് 50 പേർക്ക് പങ്കെടുക്കാമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, കാസർകോടും കോഴിക്കോടും ഒരു കാറ്റഗറിയിലും ഉൾപ്പെട്ടിട്ടില്ല. ഇരു ജില്ലകളിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവായതിനാലാണിത്.