എൻകെ പ്രേമചന്ദ്രൻ എംപിക്കും കുടുംബത്തിനും രണ്ടാം തവണയും കൊവിഡ് സ്ഥിരീകരിച്ചു. എംപിക്കും ഭാര്യയ്ക്കും മകനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, ഭാര്യക്ക് കോവിഡ് ബാധിച്ചതിൽ രസകരമായ ഒരു കാര്യമുണ്ടെന്ന് എംപി പറയുന്നു. ഒരു മാസം മുമ്പാണ് ഭാര്യക്ക് കോവിഡ് വന്ന് മാറിയത്. അതിന് പിന്നാലെ ആന്റിബോഡി എടുത്തിരുന്നു.
കൃത്യം ഒരുമാസം കഴിഞ്ഞപ്പോൾ വീണ്ടും വൈറസ് ബാധിച്ചു. ഇതിലൊക്കെ എന്ത് കാര്യം എന്ന് എംപി ചോദിക്കുന്നു. രണ്ട് വാക്സീനെടുത്തു, കോവിഡ് ഒന്ന് വന്നു, 56,000 രൂപ കൊടുത്ത് ആന്റിബോഡി ഇൻജക്ട് ചെയ്തു. എന്നിട്ടും ഭാര്യക്ക് കോവിഡ് വന്നതിനെയാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്. ശാസ്ത്ര പരീക്ഷണങ്ങളെല്ലാം കേവലം നിഗമനങ്ങൾ മാത്രമാണോയെന്നും ചോദിക്കുന്നു.
ചുമയും ജലദോഷവും തൊണ്ട വേദനയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് കോവിഡ് പരിശോധന നടത്തിയത്. മകനും രണ്ടാം തവണയാണ് കോവിഡ് വരുന്നത്. ആദ്യം വന്നപ്പോൾ സാരമായി തന്നെയാണ് മകന് വന്നത്. ആശുപത്രിയിൽ കഴിയേണ്ടി വന്നിരുന്നു. തനിക്കും കോവിഡ് ആദ്യ ഘട്ടത്തിൽ ഒന്ന് വന്ന് പോയിരുന്നെന്നും എംപി പറയുന്നു.