തിരുവനന്തപുരം: ആര്യങ്കാവ് ചെക്പോസ്റ്റിൽ കൈക്കൂലി വാങ്ങാൻ അനുവദിക്കാത്തതിന് സ്ത്രീയുടെ പേരിൽ വ്യാജപരാതി തയാറാക്കി എക്സൈസ് ഉദ്യോഗസ്ഥനെ കുടുക്കാൻ സഹപ്രവർത്തകരുടെ ശ്രമം. എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ വ്യാജപരാതിയിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയ കൊല്ലം ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിലെ മൂന്നു എക്സൈസ് ഉദ്യോഗസ്ഥരെ തെറ്റുകാരെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡു ചെയ്തു.
മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ലഭിച്ച പരാതിയിൽ എക്സൈസ് വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ഗൂഢാലോചന കണ്ടെത്തിയത്. ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിലെ എക്സൈസ് പ്രിവന്റീവ് ഓഫിസർമാരായ എസ് നിഷാദ്, എ സലിം, സിവിൽ എക്സൈസ് ഓഫീസർ മുഹമ്മദ് ഷെഹിൻ എന്നിവരെയാണ് എക്സൈസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി അനിലാലിനെ വ്യാജപരാതിയിലൂടെ കടുക്കാൻ ശ്രമിച്ചെന്നാണ് കുറ്റം. കടയ്ക്കൽ സ്വദേശിയായ യുവതി പിതാവുമൊത്ത് കാറിൽ വരുമ്പോൾ മഫ്തിയിൽ വാഹനപരിശോധന നടത്തുകയായിരുന്ന അനിലാൽ അപമര്യാദയായി പെരുമാറിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയ പരാതി.
ഈ സംഭവത്തിൽ എക്സൈസ് വിജിലൻസ് അന്വേഷണം നടത്തിയപ്പോഴാണ് ഗൂഢാലോചന പുറത്തായത്. പരാതിക്കാരിയില്ലെന്ന് മാത്രമല്ല, പരാതിക്കൊപ്പം ഉണ്ടായിരുന്ന ചിത്രവും വ്യാജമായിരുന്നു. തെങ്കാശിയിലാണ് ചിത്രം തയാറാക്കിയതെന്നും തെളിഞ്ഞു.
ചെക്പോസ്റ്റിൽ കൈക്കൂലി വാങ്ങാൻ സിഐ അനിലാൽ അനുവദിച്ചിരുന്നില്ല. ഇതിന്റെ വിരോധത്താൽ സിഐയെ കുടുക്കാനാണ് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ വ്യാജപരാതി തയാറാക്കിയതെന്നാണ് എക്സൈസ് വിജിലൻസിന്റെ കണ്ടെത്തി. കൈക്കൂലി വാങ്ങിയതിന് എസ് നിഷാദ്, എ സലിം എന്നിവർ ഇതിനു മുൻപ് സസ്പെൻഷനിലായിട്ടുണ്ടെന്ന് എക്സൈസ് വിജിലൻസ് എസ്പി മുഹമ്മദ് ഷാഫി അറിയിച്ചു.