കൊല്ലം: എൻകെ പ്രേമചന്ദ്രൻ എംപി ഉൾപ്പെട്ട സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ നാല് പേർക്കെതിരേ കേസ്. മുൻമന്ത്രി ആർഎസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി. ആർഎസ് ഉണ്ണിയുടെ ചെറുമക്കളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ശക്തികുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള ആർഎസ് ഉണ്ണിയുടെ കുടുംബവീടും സമീപമുള്ള 11 സെന്റ് സ്ഥലവും തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു ചെറുമക്കളുടെ ആരോപണം.
പരാതിയുടെ അടിസ്ഥാനത്തിൽ ശക്തികുളങ്ങര പോലീസാണ് കേസെടുത്തത്. ആർഎസ്പിയുടെ മുതിർന്ന നേതാവ് കൂടിയായിരുന്ന ആർഎസ് ഉണ്ണിയുടെ പേരിലുള്ള സ്വത്ത് എൻകെ പ്രേമചന്ദ്രൻ പ്രസിഡന്റായ ആർഎസ് ഉണ്ണി ഫൗണ്ടേഷൻ തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി.
കേസിൽ പ്രേമചന്ദ്രൻ രണ്ടാം പ്രതിയാണ്. ആർഎസ്പി നേതാവ് കെപി ഉണ്ണികൃഷ്ണനാണ് ഒന്നാം പ്രതി. മറ്റു രണ്ട് പ്രതികളും ആർഎസ്പി പ്രാദേശിക നേതാക്കളാണ്.
Also Read-പഞ്ചാബ് സന്ദർശനത്തിനിടെ കർഷകർ വഴി തടഞ്ഞ് സുരക്ഷാ വീഴ്ച; രാഷ്ട്രപതിയെ കണ്ട് പ്രധാനമന്ത്രി
കൃത്യമായ രേഖകൾ കാണിച്ചിട്ട് പോലും കെപി ഉണ്ണികൃഷ്ണൻ സംഘടനയുടെ ആസ്ഥാനം അവിടെനിന്നും മാറ്റാൻ തയ്യാറായില്ലെന്നും വീട്ടിലേക്ക് കയറ്റിയില്ലെന്നും ചെറുമക്കളുടെ പരാതിയിൽ പറഞ്ഞിരുന്നു.
എന്നാൽ ഇത് കുട്ടികളുടെ പേരിലുള്ള വസ്തു തന്നെയാണെന്നും ഒരുകാരണവശാലും അവർക്കെതിരേ നിൽക്കില്ലെന്നും നേരത്തെ എൻകെ പ്രേമചന്ദ്രൻ പ്രതികരിച്ചിരുന്നു.