ന്യൂഡൽഹി: കോവിഡിന്റെ കണ്ടെത്തിയ പുതിയ വകഭേദമായ ഒമിക്രോൺ പ്രതിരോധിക്കാൻ ശാസ്ത്രീയമായ സമീപനങ്ങളാണ് രാജ്യങ്ങൾ സ്വീകരിക്കേണ്ടതെന്ന് ലോകാരോഗ്യസംഘടന മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ. രാത്രി കർഫ്യു എന്നത് ശാസ്ത്രീയമായ സമീപനമല്ലെന്നും അതിന്റെ ഫലപ്രാപ്തി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും അവർ അഭിപ്രായപ്പെട്ടു.
നമ്മൾ ജാഗ്രത പുലർത്തേണ്ട സമയമാണ്. ഒരിക്കലും പരിഭ്രാന്തരാകരുത്. ഇന്ത്യയിൽ ഒമിക്രോൺ കേസുകളുടെ വർധന പ്രതീക്ഷിക്കാം. ഇത് തുടക്കം മാത്രമാണ് പല നഗരങ്ങളിലും കോവിഡിന്റെ വ്യാപനം ഇനിയും ഉണ്ടായേക്കാമെന്നും സിഎൻബിസി-ടിവി 18ക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
ഒമിക്രോണുമായി ബന്ധപ്പെട്ട് രാജ്യങ്ങൾ സാഹചര്യങ്ങൾ വിലയിരുത്തണം. കോവിഡ് ബാധിച്ച് മരിച്ചവർ ഏത് വാക്സിനാണ് സ്വീകരിച്ചതെന്ന് പരിശോധിക്കണം. എത്രകാലം മുമ്പ് അവർ വാക്സിൻ സ്വീകരിച്ചുവെന്നതും നോക്കണം. ബൂസ്റ്റർ ഡോസ് നൽകേണ്ടത് ഏത് വിഭാഗത്തിനാണെന്നും അതാത് രാജ്യങ്ങൾ തീരുമാനിക്കണമെന്നും നിലവിൽ നൽകിയിരിക്കുന്ന വാക്സിനുകളുടെ ആന്റിബോഡിയുടെ ശേഷി ആറ് മാസം കഴിയുമ്പോൾ കുറയുമെന്നാണ് കണക്കാക്കുന്നതെന്നും അവർ പറഞ്ഞു.
രോഗം ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള വിഭാഗത്തിന് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകണമെന്നാണ് ലോകാരോഗ്യസംഘടനയുടെ നിലപാട്. എല്ലാ വിഭാഗം ജനങ്ങൾക്ക് വാക്സിൻ നൽകണമെന്നത് സംബന്ധിച്ച് പഠനഫലങ്ങളൊന്നും പുറത്ത് വന്നിട്ടില്ലെന്നും സൗമ്യ സ്വാമിനാഥൻ പ്രതികരിച്ചു.