കോട്ടയം: കോട്ടയം നഗരമധ്യത്തിൽ പോലീസിന്റെ കൺമുന്നിൽവെച്ച് മദ്യപാനിയുടെ അഴിഞ്ഞാട്ടം. സ്ത്രീയെ ആക്രമിക്കുകയും രക്ഷിക്കാനെത്തിയ യുവാവിന്റെ തല തല്ലിപ്പൊളിക്കുകയും ചെയ്ത അക്രമി പിന്നീട് നാട്ടുകാർക്ക് നേരെയും തിരിയുകയായിരുന്നു. പോലീസ് നിസംഗതയാണ് കാണിച്തെന്ന് ദൃക്സാക്ഷികൾ ആരോപിച്ചു.
നാട്ടുകാർക്കെതിരെ വാക്കത്തി വീശിയ ഇയാൾ ആൾക്കൂട്ടത്തിന് നേരെ നഗ്നതാപ്രദർശനവും നടത്തി. തിരുന്നക്കര മൈതാനത്തിന് സമീപം ഉച്ചയ്ക്ക് ഒരു മണിയോട് കൂടിയായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ബാബു എന്ന അക്രമി തലയ്ക്ക് അടിക്കുന്നത് കണ്ടാണ് നാട്ടുകാർ ഇടപെട്ടത്. സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ച യുവാവിനെയാണ് പിന്നീടിയാൾ ആക്രമിച്ചത്.
വിവരം അറിയിച്ചിട്ടും പോലീസ് സംഭവസ്ഥലത്തെത്തിയത് അരമണിക്കൂറിന് ശേഷമാണെന്നും പോലീസ് വാഹനം എത്താത്തതിനാൽ അക്രമകാരിയെ കൊണ്ടു പോയത് ഓട്ടോറിക്ഷയിലാണെന്നുമടക്കം ഗുരുതര ആരോപണങ്ങളാണ് പോലീസിന് നേരെ ഉയർന്നത്.
Also Read-പരാതി അന്വേഷിക്കാനെത്തി; പന്തളത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം
പോലീസിന് മുന്നിൽവെച്ച് ഒരാളുടെ തല അടിച്ചുപൊട്ടിക്കുന്ന അവസ്ഥ വരെയുണ്ടായിട്ടും തടയുന്നതിൽ വീഴ്ചയുണ്ടായെന്നും പ്രദേശവാസികൾ പറയുന്നു. കൺട്രോൾ റൂം വാഹനത്തിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥർ പരിക്കേറ്റയാളെ ഈ വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് ബൈക്കുകളിൽ എത്തിയ നാല് പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ മാത്രമാണ് പ്രതിയെ പിടികൂടാൻ തയ്യാറായതെന്നാണ് ആരോപണം.