ണ്ണൂർ: സോഷ്യൽമീഡിയയിലൂടെ മതവിദ്വേഷം വളർത്താൻ ശ്രമിച്ചതിന് കണ്ണൂർ ജില്ലയിൽ ക്യാംപസ്ഫ്രണ്ട് നേതാവ് ഉൾപ്പടെ അഞ്ച് പേർക്കെതിരെ കേസ്. ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പിഎം മുഹമ്മദ് റിഫക്ക് ഉൾപ്പടെ അഞ്ച് പേർക്കെതിരെയാണ് കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിൽ കേസ് രജിസ്റ്റർ ചെയ്തത്.
പിഎം മുഹമ്മദ് റിഫക്ക് എതിരെ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ പ്രസംഗം ഫേസ്ബുക്കിൽ ഷെയർ ചെയ്ത് വിദ്വേഷ പ്രചാരണത്തിനു ശ്രമിച്ചു എന്നാണ് ഇയാൾക്കെതിരെ ചുമത്തിയ കുറ്റമെന്ന് പോലീസ് അറിയിച്ചു.
എസ്ഡിപിഐ നേതാവ് ഷാനിനെ ആർഎസ്എസുകാർ കൊലപ്പെടുത്തുന്നതിന് മുൻപ് ആലപ്പുഴയിൽ വത്സൻ തില്ലങ്കേരി നടത്തിയ പ്രസംഗമാണ് റിഫ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. സമൂഹത്തിൽ പ്രകോപനം ഉണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
മാലൂർ വെമ്പടി തട്ടിലാണ് ഇയാൾ താമസമെങ്കിലും നീർവേലിയിലെ തറവാട്ട് വീടാണ് ഫേസ്ബുക്കിലെ വിലാസം എന്നതിനാലാണ് കൂത്തുപറമ്പ് പോലീസ് കേസെടുത്തത്. അതേസമയം സമൂഹ മാധ്യമങ്ങളിലൂടെ മതവിദ്വേഷം വളർത്തുന്നവരെ നിരീക്ഷിക്കാനും കേസെടുക്കാനും ജില്ലയിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 40 അംഗ പ്രത്യേക സേന പ്രവർത്തനം തുടങ്ങി.
സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി നോഡൽ ഓഫിസർ ആയ സോഷ്യൽ മീഡിയ സെല്ലിൽ സൈബർ പൊലീസും ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലെയും രഹസ്യാന്വേണഷ വിഭാഗം ഇൻസ്പെക്ടർമാരും സിവിൽ പൊലീസ് ഓഫിസർമാരും അടക്കം 40 പേരാണുള്ളത്.