ബംഗളൂരു: ഭാര്യ തന്നെ അടിമയായി കാണുന്നുവെന്ന പരാതിയുമായി യുവാവ് പോലീസിനെ സമീപിച്ചു. ബംഗളൂരുവിലാണ് സംഭവം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ യുവാവാണ് തന്നെ തലയണകൊണ്ട് മർദ്ദിക്കുന്നെന്നും വിലകൂടിയ സമ്മാനങ്ങൾ വാങ്ങിപ്പിക്കുന്നെന്നും പരാതിയിൽ പറയുന്നത്.
2020 ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. ബംഗളൂരുവിലെ അപാർട്ട്മെന്റിലാണ് ഇരുവരുടെയും താമസം. വിവാഹശേഷം ഭാര്യ തന്നെ അടിമയായാണ് കണക്കാക്കുന്നതെന്നും നിരന്തരം തലയിണകൊണ്ട് അടിക്കുമെന്നും യുവാവ് പറയുന്നു.
സ്വകാര്യ ആവശ്യത്തിനായി ഒരു കാർ പോലും ഭാര്യയുടെ നിർബന്ധത്തിന് വാങ്ങിച്ചു നൽകി, നിരന്തരം വിലപിടിപ്പുള്ള സാധനങ്ങൾ ആവശ്യപ്പെടുന്നെന്നും യുവാവ് പറയുന്നു.
ഭാര്യയെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട യുവാവ് ഭാര്യ നിരന്തരം ശല്യം ചെയ്യുന്നുവെന്നും കാരണം കണ്ടെത്തി വഴക്ക് കൂടുമെന്നും പറയുന്നു. സെപ്റ്റംബർ 25ന് രാത്രി 10.30ഓടെ അപാർട്ട്മെൻറിന്റെ വാതിൽ യുവാവ് പൂട്ടിയിരുന്നു. എന്നാൽ രാത്രി പുറത്തുപോകണമെന്ന് ഭാര്യ ശാഠ്യം പിടിച്ചു. താക്കോൾ ചോദിച്ചെങ്കിലും താൻ പുറത്തുപോകരുതെന്ന് ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. വഴക്ക് ഒഴിവാക്കുന്നതിനായി ഒഴിഞ്ഞുമാറുകയും ചെയ്തു. ശേഷം താൻ ഉറങ്ങാൻ കിടന്നപ്പോൾ കട്ടിലിൽ കയറി തലയണകൊണ്ട് ശ്വാസം മുട്ടിക്കാൻ ശ്രമിച്ചുവെന്നും മാന്തി മുറിവേൽപ്പിച്ചെന്നുമാണ് യുവാവിന്റെ ആരോപണം.
വഴക്ക് രൂക്ഷമായതോടെ ഇരുവരും പോലീസിനെ വിളിച്ചു. രണ്ടുപേർക്കും കൗൺസലിങ് നൽകുകയും യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. യുവതി ആവശ്യപ്പെട്ടതെല്ലാം നൽകിയിട്ടും തനിക്കെതിരെ അന്നപൂർണേശ്വരി നഗർ പോലീസ് സ്റ്റേഷനിൽ സ്ത്രീധന പീഡനപരാതി നൽകിയെന്നും കോടതിയിൽ പോയി പിന്നീട് മുൻകൂർ ജാമ്യമെടുക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
അതേസമയം, ദമ്പതികളുടെ പരാതികൾ സ്വീകരിച്ച് അന്വേഷണം നടത്തുകയാണെന്നും പ്രശ്ന പരിഹാരത്തിനായി ഇരുവരെയും കൗൺസലിങ്ങിന് വിധേയമാക്കിയതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.