തിരുവനന്തപുരം: തിരുവനന്തപുരത്തെ ലോഡ്ജിൽ കയറി ചെന്ന് യൂട്യൂബറെ ആക്രമിച്ച കേസിൽ നടി ഭാഗ്യലക്ഷ്മി അടക്കം മൂന്നുപേർക്കെതിരേ കുറ്റപത്രം സമർപ്പിച്ചു. അതിക്രമിച്ചുകയറിയതിനും മർദിച്ചതിനും വധഭീഷണി മുഴക്കിയതിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
തമ്പാനൂർ പോലീസാണ് തിരുവനന്തപുരം അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരാണ് കേസിലെ പ്രതികൾ.
Also Read-ആശുപത്രികളിൽ എത്തുന്ന അനാഥ പ്രേതങ്ങളുടെ എണ്ണം വർധിക്കുന്നു; ജനറൽ ആശുപത്രിയുടെ വരുമാനം 62.4 ലക്ഷം
യൂട്യൂബറായ വിജയ് പി നായരെ ലോഡ്ജിൽ അതിക്രമിച്ച് കയറി മർദിച്ചെന്നും ശേഷം ദേഹത്ത് മഷിയൊഴിച്ചെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.
അതേസമയം, ഡിസംബർ 22-ന് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. 2020 സെപ്റ്റംബറിലാണ് ഏറെ വിവാദമായ സംഭവമുണ്ടായത്. യൂട്യൂബ് ചാനലിലെ വീഡിയോകളിലൂടെ വിജയ് പി നായർ സ്ത്രീകളെ അധിക്ഷേപിക്കുന്നതായി ആരോപിച്ചാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും ഇയാളെ മർദിച്ചത്.