കൊച്ചി: ആശുപത്രികളിലേക്ക് അനാഥപ്രേതമായി എത്തുന്നവരുടെ എണ്ണം വർധിക്കുന്നു. ആരോരുമില്ലാതെ അശരണരായി തെരുവിലും മറ്റും വീണ് മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
എറണാകുളം ജനറൽ ആശുപത്രിയിൽ മാത്രം നാലു വർഷത്തിനിടെ എത്തിയത് 267 അനാഥമൃതദേഹങ്ങളാണ്. ഇതിൽ 156 എണ്ണം വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികൾക്കു പഠനാവശ്യത്തിന് പണം വാങ്ങി വിതരണം ചെയ്തു.
ഒരു മൃതദേഹത്തിന് (കഡാവർ) 40,000 രൂപ നിരക്കിലാണ് ഫീസ്. ഇത്തരത്തിൽ 156 മൃതദേഹങ്ങൾ കൈമാറിയ വകയിൽ 62,40,000 രൂപ ജനറൽ ആശുപത്രി വരുമാനം നേടി. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയുടെ ചോദ്യത്തിന് മറുപടിയായി ലഭിച്ച വിവരമാണിത്.
സർക്കാർ മെഡിക്കൽ കോളജിന് രണ്ടും സ്വകാര്യ സ്ഥാപനങ്ങൾക്ക് 154ഉം മൃതദേഹമാണ് നാലു വർഷത്തിനിടെ ഇവിടെനിന്ന് നൽകിയത്, മെഡിക്കൽ വിദ്യാർത്ഥികളുടെ അനാട്ടമി പഠനത്തിനു വേണ്ടിയാണ് മൃതദേഹം കൈമാറിയത്. ലഭിച്ച തുകയിൽ 57,43,002 രൂപയാണ് നീക്കിയിരിപ്പുള്ളത്, ബാക്കി മോർച്ചറി, അനാട്ടമി വിഭാഗം തുടങ്ങിയവയുടെ അറ്റകുറ്റപ്പണി, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവക്കായി ചെലവഴിച്ചതായും രേഖയിൽ ചൂണ്ടിക്കാട്ടുന്നു. 2017 ആഗസ്റ്റ് ഒന്നുമുതൽ 2021 ഒക്ടോബർ 31വരെയുള്ള കണക്കാണിത്.
കഡാവറിന് 40,000 രൂപയും എംബാം ചെയ്യാത്തതാണെങ്കിൽ 20,000 രൂപയും ഈടാക്കാമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് 2008ൽ ഇറക്കിയ ഉത്തരവിലുണ്ട്. ഓരോ മാസവും ലഭിച്ചതും കൈമാറിയതും അവശേഷിക്കുന്നതുമായ മൃതദേഹങ്ങളുടെ കണക്ക് ആശുപത്രി സൂപ്രണ്ട് മെഡിക്കൽ എജുക്കേഷൻ ഡയറക്ടർക്ക് കൈമാറണമെന്നും ഉത്തരവുണ്ട്.