കോഴിക്കോട്: കേരള ബാങ്കിലെ അവകാശികളില്ലാത്ത അരക്കോടി മൂല്യം വരുന്ന രൂപയുടെ നിക്ഷേപങ്ങൾ മകളുടെ അക്കൗണ്ടിലേക്കു മാറ്റി തട്ടിപ്പ് നടത്തിയ കേരള ബാങ്ക് ജീവനക്കാരിക്ക് സസ്പെൻഷൻ. ഇവർ മുൻപ് ജോലി ചെയ്തിരുന്ന ബ്രാഞ്ചുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതൽ തുക തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തും.
കേരള ബാങ്ക് കോഴിക്കോട്ടെ മെയിൻ ബ്രാഞ്ചിലാണ് സംഭവം. ബാങ്കിലെ സീനിയർ അക്കൗണ്ടന്റ് ആയിരുന്ന പി.ടി ഉഷാദേവിയാണു ഇടപാടുകാരുടെ പണം മകളുടെ അക്കൗണ്ടിലേക്കു മാറ്റി തട്ടിയെടുത്തത്. ക്ലെയിം ചെയ്യപ്പെടാതെ കിടന്നിരുന്ന സ്ഥിര നിക്ഷേപങ്ങളും ദീർഘകാലമായി ഇടപാടുകൾ നടക്കാതിരുന്ന അക്കൗണ്ടുകളിലെ പണവുമാണ് ഇത്തരത്തിൽ മകളുടെ അക്കൗണ്ടിലേക്ക് മാറ്റിയതെന്നാണു കണ്ടെത്തൽ. ബാങ്കിലെ ഓഡിറ്റിങ്ങിലാണു തട്ടിപ്പു പുറത്തായത്.
സഹകരണ ബാങ്കുകൾക്ക് നിക്ഷേപങ്ങളിൽ നൽകേണ്ടിയിരുന്ന പലിശ ഇനത്തിൽ 2.50 ലക്ഷം രൂപയും രണ്ടു തവണയായി മകളുടെ അക്കൗണ്ടിലേക്കു മാറ്റിയതായി കണ്ടെത്തി. ഇതേ ബാങ്കിലെ തന്നെ മറ്റൊരു സ്ത്രീയുടെ അക്കൗണ്ടിലേക്കും 1.25 ലക്ഷം രൂപ മാറ്റിയിട്ടുണ്ട്. ഇത്തരത്തിൽ 50 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുക ഇവർ തട്ടിയെടുത്തെന്നാണു വിവരം.
സഹപ്രവർത്തകരുടെ കംപ്യൂട്ടർ ലോഗിനും പാസ്വേർഡും ഉപയോഗിച്ചാണ് ഇവർ തട്ടിപ്പു നടത്തിയതെന്നാണു സംശയം. തുക പാസാക്കേണ്ട ചുമതലയുള്ള ഉദ്യോഗസ്ഥർ സീറ്റിൽ ഇല്ലാത്ത സമയം ഉഷാദേവി ഇവരുടെ കംപ്യൂട്ടറിൽ നിന്നു തുക പാസാക്കി എടുക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. പ്രശ്നം ശ്രദ്ധയിൽപെട്ടതു മുതൽ കർശന നടപടികൾ എടുത്തതായി ബാങ്ക് അധികൃതർ വ്യക്തമാക്കി.
ഇവരെ സഹായിച്ച ജീവനക്കാരുടെ പങ്കും അന്വേഷണത്തിൽ തെളിയേണ്ടതുണ്ട്. ഗുരുതര അച്ചടക്ക നടപടിക്കായി വിശദമായ അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നു കേരള ബാങ്ക് അധികൃതർ വ്യക്തമാക്കി.
അതേസമയം, ഗുരുതരമായ ക്രിമിനൽ കുറ്റമെന്ന നിലയിൽ പോലീസിൽ പരാതി നൽകുകയോ കർശന നടപടികൾ എടുക്കുകയോ ചെയ്യാതെ സസ്പെൻഷനിൽ മാത്രം ഒതുക്കുകയാണെന്നാണ് ഇടപാടുകാരുടെ ആരോപണം.