ചെങ്ങന്നൂര്‍: ഒരു യഥാര്‍ത്ഥ ജനപ്രതിനിധിയുടെ കരളലിയിക്കുന്ന അപേക്ഷ കേരളത്തെ
ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരുന്നു. ചെങ്ങന്നൂരിലെ അതിഗുരുതരാവസ്ഥ ലോകം കേട്ടറിഞ്ഞത് എംഎല്‍എ സജി ചെറിയാന്റെ കണ്ണീരണിയിക്കുന്ന വാക്കുകളില്‍ നിന്നായിരുന്നു. ചെങ്ങന്നൂരില്‍ അടിയന്തിരമായി സൈന്യം ഇറങ്ങിയില്ലെങ്കില്‍ ഏറ്റവും വലിയ ദുരന്തവാര്‍ത്ത കേള്‍ക്കേണ്ടിവരുമെന്ന് സജി ചെറിയാന് മാധ്യമങ്ങളോട് കരഞ്ഞപേക്ഷിച്ചിരുന്നു.
ഇന്നലെ, അതായത് 18 ാം തിയതി അവിടെ നേവി ഇറങ്ങിയില്ലായിരുന്നെങ്കില്‍ ആയിരങ്ങള്‍ മരിച്ചേനെ. അതില്‍ എനിക്ക് ഒരു സംശയവുമില്ല. നാല് ദിവസമായി പട്ടിണിയിലും കഴുത്തറ്റം വെള്ളത്തിലുമായിരുന്നു ആളുകള്‍ നിന്നത്.
ചെങ്ങന്നൂരിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പിക്കേണ്ടത് എംഎല്‍എ
എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമാണെന്നും ജനങ്ങളുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എംഎല്‍എ എന്ന് പറഞ്ഞ് ഇരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും സജി ചെറിയാന്.
’18 ാം ദിവസം നേവി ഇറങ്ങിയില്ലായിരുന്നെങ്കില്‍ ആയിരങ്ങള്‍ തന്നെ മരിച്ചേനെ. 18 ാം തിയതി വരെ ഇതേ വരുന്നു ഇതേ വരുന്നു എന്ന് പറയുകയല്ലാതെ ആരും വന്നിരുന്നില്ല. 17ാം തിയതി മീറ്റിങ് കൂടി ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിച്ചിരുന്നു. ഉദ്യോഗസ്ഥരോടെല്ലാം ഞാന്‍ ദേഷ്യപ്പെടുകയായിരുന്നു.
കേന്ദ്രത്തില്‍ നിന്നുള്ള ഒരു സഹായവും ലഭിച്ചിരുന്നില്ല. കേരള സര്‍ക്കാര്‍ ചെയ്യേണ്ടത് എല്ലാം ചെയ്തിരുന്നു. മറ്റൊരു നിവൃത്തിയും ഇല്ലാത്ത സാഹചര്യത്തിലാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞത്. ആത്മാര്‍ത്ഥമായി തന്നെയാണ് ഞാന്‍ അന്ന് കാര്യങ്ങള്‍ പറഞ്ഞത്. അത് അവര്‍ ഏറ്റെടുത്തു. കേന്ദ്രസര്‍ക്കാര്‍ സഹായം തന്നു. പിറ്റേ ദിവസം ചെങ്ങന്നൂരില്‍ നേവിയും സൈന്യവും ഇറങ്ങി.
നേരത്തെ ഇത് തന്നിരുന്നെങ്കില്‍ ഇവിടെ സ്ഥിതി ഇത്രയും ഗുരുതരമാകുമായിരുന്നില്ല. നമ്മുടെ സംസ്ഥാനത്ത് ഇത് പുതിയ സംഭവമാണ്. ഏഴ് പേരുടെ ജീവന് നഷ്ടമായി. എങ്കിലും വലിയൊരു ദുരന്തത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനായതില്‍ സന്തോഷമുണ്ടെന്നും’ സജി ചെറിയാന് പറഞ്ഞു.