തിരുവല്ല: രാഷ്ട്രീയക്കൊടിയുടെ പേരിൽ ഒരു ജീവൻകൂടി തല്ലിക്കെടുത്തിയപ്പോൾ ഇല്ലാതായത് സുനിതയുടെ ജീവിതം കൂടിയാണ്. തിരുവല്ലയിൽ ആർഎസ്എസ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയ പിബി സന്ദീപ് കുമാർ നാളെ ഭാര്യ സുനിതയ്ക്കും പറക്കമുറ്റാത്ത പിഞ്ചുമക്കൾക്കും ഒപ്പം പിറന്നാൾ ഉണ്ണേണ്ടതായിരുന്നു. ജന്മദിനത്തിന് രണ്ട് ദിവസം മുമ്പാണ് ആർഎസ്എസ് കൊലക്കത്തി സന്ദീപിന്റെ ജീവൻ കവർന്നത്.
സിപിഐഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായ പിബി സന്ദീപ് കുമാറിന്റെ പിറന്നാൾ ആഘോഷിക്കാൻ കുടുംബം തയ്യാറെടുക്കുകയുമായിരുന്നു. സന്ദീപിന് പിറന്നാൾ സമ്മാനമായി ചുവന്ന നിറത്തിലൊരു ഷർട്ടും ഭാര്യ സുനിത വാങ്ങി വെച്ചിരുന്നു. പ്രസവത്തെ തുടർന്ന് സ്വന്തം വീട്ടിൽ വിശ്രമത്തിലായിരുന്നു സുനിത. ഇളയ കുഞ്ഞിന് രണ്ടുമാസം മാത്രമാണ് പ്രായം.
പ്രിയതമന് സമ്മാനിക്കാനായി കരുതിയ ചുവന്ന ഷർട്ട് ഇന്ന് ജീവനറ്റ ശരീരത്തിന് മുകളിൽ അർപ്പിച്ച് സുനിത നെഞ്ചുപൊട്ടി കരയുമ്പോൽ ചുറ്റും കൂടിയവർക്ക് ആശ്വസിപ്പിക്കാൻ പോലും വാക്കുകളുണ്ടായിരുന്നില്ല.
നാടിന് ഏറെ പ്രിയപ്പെട്ട ജനനേതാവിന്റെ വിയോഗത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാനായി സിപിഐഎമ്മിന്റെ മുതിർന്ന നേതാക്കൾ അടക്കം നിരവധി പേരാണ് വീട്ടിലെത്തിയത്. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി എൻ വാസവൻ, സജി ചെറിയാൻ, വീണ ജോർജ്, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.
സിപിഐഎം തിരുവല്ല ഏരിയാ കമ്മിറ്റി ഓഫീസ്, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്, പെരിങ്ങര ലോക്കൽ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിലെ പൊതുദർശനത്തിന് ശേഷം അഞ്ചരയോടെ ചാത്തങ്കേരിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു.
ഇന്നലെ രാത്രിയാണ് പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ പിബി സന്ദീപിനെ രണ്ട് ബൈക്കിലെത്തിയ അഞ്ചംഗ ആർഎസ്എസ് സംഘം വഴിയിൽ തടഞ്ഞ് കുത്തിക്കൊലപ്പെടുത്തിയത്. സന്ദീപിന്റെ നെഞ്ചത്തും പുറത്തും കൈയ്ക്കും കാലിനും വെട്ടേറ്റിരുന്നു. ഹൃദയത്തിലേറ്റ കുത്താണ് മരണകാരണായത്. 11ഓളം ആഴത്തിലുള്ള മുറിവുകളാണ് ശരീരത്തിലുണ്ടായിരുന്നത്.
അതേസമയം, സംഭവത്തിൽ പ്രതികളായ നാലു ആർഎസ്എസ് പ്രവർത്തകരാണ് ഇതുവരെ പിടിയിലായത്. പെരിങ്ങര ചാത്തങ്കേരി ജിഷ്ണു, പായിപ്പാട് കൊങ്കുപ്പറമ്പ് പ്രമോദ്, അഴിയിലത്തുചിറ നന്ദുഭവൻ പറത്തറത്തുണ്ടിയിവ് നന്ദുകുമാർ, ചെറുപുഴ മരുതുമപടി കുന്നിൽ ഹൗസ് മുഹമ്മദ് ഫൈസൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.