കൊല്ലം: മദ്യപിച്ച് കാർ ഓടിച്ച് ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച് അപകടമുണ്ടാക്കുകയും ഒരാളുടെ ജീവനെടുക്കുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. പത്തനംതിട്ട അടൂർ ആനന്ദപ്പള്ളി വലിയവിളയിൽ ജോളി ഭവനിൽ ജോർജിന്റെ മകൻ ജോജി മാത്യു ജോർജിനെയാണ് (47) ബൈക്ക് യാത്രികനെ വണ്ടി ഇടിപ്പിച്ച് കൊലപ്പെടുത്തിയതിന് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് 6.15നാണ് എംസി റോഡിൽ പനവേലി മഞ്ചാടിക്കോണത്ത് വെച്ച് അപകടം ഉണ്ടായത്.ഇടിയുടെ ആഘാതത്തിൽ ബൈക്ക് ഓടിച്ചിരുന്ന വെട്ടിക്കവല മടത്തറ അബു നിവാസിൽ അശോകന്റെ മകൻ അനന്തു അശോകൻ (25) റോഡിൽ തലയിടിച്ചു വീഴുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.
എതിരെ വന്ന ബൈക്കിനെ ജോജി മാത്യു ജോർജ് ഓടിച്ചിരുന്ന കെഎൽ-26- ബി -8444-ാം നമ്പർ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച കൊട്ടാരക്കര പൊലീസ്, ജോജി മാത്യു ജോർജിന്റെ കാറാണ് ഇടിച്ചതെന്ന് കണ്ടെത്തിയിരുന്നു. വൈദ്യ പരിശോധനയിൽ ജോജി മാത്യു ജോർജ് മദ്യപിച്ചിരുന്നതായി വ്യക്തമാവുകയും ചെയ്തു.
വിവിധ വകുപ്പുകൾ ചേർത്ത് ഇയാൾക്കെതിരെ കേസെടുത്തു. അപകടത്തിൽ മരിച്ച അനന്തുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.