കുറ്റിപ്പുറം: അലർജിക്ക് കുത്തിവെയ്പ് എടുത്തതിന് പിന്നാലെ അബോധാവസ്ഥയിലാവുകയും യുവതി മരണപ്പെടുകയും ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കുറ്റിപ്പുറം സ്വദേശി തോണിക്കടവത്ത് മുഹമ്മദ് സബാഹിന്റെ ഭാര്യ വടക്കനായി പടിഞ്ഞാറത്ത് ഹസ്ന (27) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. തിരൂർ ഡിവൈഎസ്പി വിവി ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയിലെത്തിയ അന്വേഷണ സംഘം യുവതിയെ പരിശോധിച്ച ഡോക്ടറെ ചോദ്യം ചെയ്തു. ചികിത്സയുമായി ബന്ധപ്പെട്ട രേഖകൾ കസ്റ്റഡിയിലെടുത്തു. 3 മാസം മുൻപ് കോവിഡ് ബാധിച്ച ഹസ്ന 24ന് ആണ് ആദ്യഡോസ് വാക്സീൻ എടുത്തത്.
വാക്സിനേഷനുമായി ബന്ധപ്പെട്ട രേഖകളും പോലീസ് പരിശോധിച്ചു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തി. രാസപരിശോധനാ റിപ്പോർട്ട് ലഭിക്കാനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
ഹസ്ന കഴുത്തിലും കയ്യിലും ചൊറിച്ചിൽ അനുഭവപ്പെട്ടതിനെത്തുടർന്ന് 25ന് വൈകിട്ട് നാലോടെയാണ് കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിൽനിന്ന് അലർജിക്കുള്ള 2 ഡോസ് കുത്തിവെയ്പ് നൽകി. 10 മിനിറ്റിനുള്ളിൽ അബോധാവസ്ഥയിലായ ഹസ്നയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 27ന് മരിച്ചു.
സംഭവത്തിൽ കുറ്റിപ്പുറം ആശുപത്രിയിലെ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി ഹസ്നയുടെ കുടുംബം മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു.