മലപ്പുറം: മലപ്പുറം വേങ്ങരയിൽ നിരോധിത ലഹരിവസ്തുവായ ഹാൻസ് നിർമ്മിക്കുന്ന ഫാക്ടറി പോലീസ് പൂട്ടിച്ചു. ഫാക്ടറി നടത്തിയ നാലുപേർ പിടിയിലായി. പരിശോധനയിൽ 50 ലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങളാണ് പോലീസ് പിടികൂടിയത്.
മലപ്പുറം വേങ്ങര വട്ടപ്പൊന്തയിൽ ആളൊഴിഞ്ഞ റബർ തോട്ടത്തിനു നടുവിലെ ഇരുനില വീട്ടിലാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നത്. അന്വേഷണ സംഘം എത്തിയ സമയത്തും ഫാക്ടറി പ്രവർത്തിക്കുകയായിരുന്നു. പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര വലിയോറ സ്വദേശി കൺകടകടവൻ അഫ്സൽ (30), തിരൂരങ്ങാടി എആർ നഗർ സ്വദേശി കഴുങ്ങും തോട്ടത്തിൽ മുഹമ്മദ് സുഹൈൽ ( 25), ഇതര സംസ്ഥാന തൊഴിലാളിയായ ഡൽഹി സ്വദേശി അസ്ലം (23) എന്നിവരെയാണ് ജില്ല ആന്റി നർക്കോട്ടിക്ക് സ്ക്വാഡ് പിടികൂടിയത്. ബീഡി നിർമാണം എന്നാണ് പ്രതികൾ നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. പിടിയിലായ ഹംസയുടെ പേരിൽ പട്ടാമ്പിയിൽ 100 ചാക്കോളം ഹാൻസ് പിടികൂടിയതിന് കേസുണ്ട്.
അഞ്ച് ലക്ഷത്തോളം വില വരുന്ന മൂന്ന് യൂണിറ്റുകളാണ് അഞ്ച് മാസമായി രാവും പകലും ഇവിടെ പ്രവർത്തിച്ചിരുന്നത്. ബംഗളൂരുവിൽനിന്നും ഉണക്ക മത്സ്യം കൊണ്ടുവരുന്ന വണ്ടികളിലാണ് അസംസ്കൃത വസ്തുക്കൾ എത്തിച്ചിരുന്നത്. ഡൽഹിയിൽനിന്നും പാക്കിങ്ങിനുള്ള വസ്തുക്കളും എത്തിച്ചു. രാത്രി ഫാക്ടറിയിൽ എത്തുന്ന സംഘം വില കൂടിയ ആഡംബര വാഹനങ്ങളിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവ കടത്തികൊണ്ട് പോയിരുന്നത്.
മലപ്പുറം ഡിവൈഎസ്പി പിഎം പ്രദീപ്, വേങ്ങര ഇൻസ്പെക്ടർ എം മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തിൽ ജില്ല ആന്റി നർക്കോട്ടിക് സ്ക്വാഡ് അംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി സഞ്ജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.