കോവളം: കെഎസ്ഇബി ഓഫീസിന്റെ മറിഞ്ഞു നിൽക്കുന്ന മതിൽക്കെട്ട് തങ്ങളുടെ വീട്ടിലേക്കു വീഴുമെന്ന പേടിയിൽ കുടുംബാംഗങ്ങൾ ഉറക്കമിളച്ച് കാത്തിരിക്കുന്ന ദാരുണാവസ്ഥയിൽ. ആഴാകുളത്ത് വടക്കുംകര തണ്ണീർ മുടുമ്പിൽ പുത്തൻ വീട്ടിൽ വിശ്വംഭരന്റെ വീടിനാണ് വിഴിഞ്ഞം കെഎസ്ഇബ ഓഫീസിന്റെ 12 അടിയോളം ഉയരമുള്ള കരിങ്കൽ മതിൽ ഭീഷണിയായിരിക്കുന്നത്.
വീട്ടുകാർ നിരവധി തവണ പരാതിപ്പെട്ടതിനെത്തുടർന്ന് തടിയും ഇരുമ്പ് തൂണുമുപയോഗിച്ച് മതിലിനെ വീടിന്റെ ചുമരുമായി ചേർത്ത് താങ്ങിനിർത്തിയിരിക്കുകയാണ്. മഴ കനക്കുകയാണെങ്കിൽ മതിൽ കുതിർന്ന് മറിയാൻ സാധ്യതയുണ്ട്. ഇവരുടെ വീടുൾപ്പെട്ട 15 ലധികം വീടുകൾക്ക് ഈ മതിൽ അപകടമുണ്ടാകും.
66 കെവി ലൈനുമായി ബന്ധപ്പെട്ട് കെഎസ്ഇബി വളപ്പിൽ നടക്കുന്ന നിർമ്മാണത്തിനായി മതിലിനോടു ചേർത്തിറക്കിയ മണ്ണ് മഴയിൽ കുതിർന്ന് വെള്ളം കെട്ടിയാണ് അപകടാവസ്ഥയിലായത്.
കെഎസ്ഇബി അധികൃതർ ഇവരുടെ തുടർപരാതി അവഗണിച്ചതിനെത്തുടർന്ന് വെങ്ങാനൂർ പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.
പഞ്ചായത്തും കെഎസ്ഇബിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് വിഴിഞ്ഞം കെഎസ്ഇബി അധികൃതർ അറിയിച്ചിരിക്കുകയാണ്.