എടക്കര: കുട്ടിക്കൊമ്പന്റെ ജഡത്തിന് കാവൽ നിൽക്കുന്ന അമ്മയാനയുടെ ചിത്രം സോഷ്യൽമീഡിയയുടെ കണ്ണീരായി മാറി. ഇതിന് പിന്നാലെ ഗൂഡല്ലൂരിലെ പന്തല്ലൂർ മലവൻചേരമ്പാടിയിലെ കൃഷിയിടത്തിൽ ചരിഞ്ഞ കുട്ടിക്കൊമ്പന്റെ ജഡം പോസ്റ്റ്മോർട്ടം ചെയ്തു.
ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയ വെറ്ററിനറി സർജൻ ഡോ. ഡേവിസ് മോഗൻ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഒൻപതോടെയാണ് ആനക്കൂട്ടത്തോടൊപ്പം എത്തിയ കുട്ടിക്കൊമ്പൻ ചരിഞ്ഞത്. ആനക്കുട്ടി എഴുന്നേൽക്കാത്തതിനെ തുടർന്ന് തള്ളയാന ഉൾപ്പെടെയുള്ള ആനകൾ കുട്ടിക്കൊമ്പന് 33 മണിക്കൂറാണ് കാവൽനിന്നത്. ആനക്കുട്ടി മരിച്ചതറിയാതെ ആനക്കൂട്ടം അടുത്തേക്ക് ചെന്നവരെ ഓടിച്ചുവിടാനും ശ്രമിച്ചിരുന്നു.
ഡിഎഫ്ഒ വെങ്കിടേശ്, റെയ്ഞ്ച് ഓഫീസർ രാമകൃഷ്ണൻ മുതലായവർ സ്ഥലത്തെത്തിയിരുന്നു. ജഡം ഒരു കിലോമീറ്റർ അകലെയുള്ള ചേരമ്പാടി വനത്തിൽ കുഴിച്ചിട്ടു.