കഷ്ടപ്പാടുകള്‍ക്കിടയിലും പൊന്നുപോലെ നോക്കിവളര്‍ത്തിയ മകള്‍ ഇനിയില്ലെന്ന് ഉള്‍ക്കൊള്ളാന്‍ നിതിന മോളുടെ അമ്മയ്ക്ക് കഴിഞ്ഞിട്ടില്ല. രാവിലെ സ്കൂട്ടറില്‍ മകള്‍ക്കൊപ്പം വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ ബിന്ദു ഒരിക്കലും കരുതിയില്ല അത് ഒന്നിച്ചുള്ള അവസാനയാത്രയാകുമെന്ന്.
നിതിന മോളുടെ വിയോഗം അമ്മയെ തളര്‍ത്തുകയാണ്. മകളുടെ ആത്മവിശ്വാസത്തിന്റെ പുറത്താണ് താന്‍ ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നതെന്ന് കണ്ണീരോടെ ബിന്ദു പറയുന്നു. ഒന്ന് ജോലി കിട്ടുന്നത് വരെയുള്ളൂ ബുദ്ധിമുട്ടുകളെന്ന് നിതിന എന്നും പറയുമായിരുന്നുവെന്നും കണ്ണീരോടെ ബിന്ദു പറയുന്നു.
മകളുടെ ഏറ്റവും വലിയ സ്വപ്നം ഒരു ജോലി ആയിരുന്നുവെന്ന് ഈ അമ്മ പറയുന്നു. കോവിഡ് കാലത്ത് പിപിഇ കിറ്റ് തുന്നിവിറ്റാണ് നിതിനയും അമ്മയും കഴിഞ്ഞത്. ഫുഡ് പ്രോസസിങ് അറിയാവുന്നതിനാല്‍ കേക്കുകള്‍ ഉണ്ടാക്കി വില്‍പ്പനയും തുടങ്ങി. സമീപത്തെ വസ്ത്രക്കടയില്‍ ജോലിക്ക് പോയി.
ഓണാവധി കഴിഞ്ഞും നിതിന ജോലി തുടര്‍ന്നു. ഡിഗ്രി പൂര്‍ത്തിയാക്കിയാല്‍ നല്ല ജോലിക്ക് ശ്രമിക്കണമെന്നും ജീവിതം മാറുമെന്നും നിതിന പ്രതീക്ഷിച്ചിരുന്നു. കുറുന്തറയില്‍ സ്ഥലം വാങ്ങിയപ്പോള്‍ പറ്റിയ അബദ്ധമാണ് ബാങ്കിലെ കടബാധ്യതയിലേക്കു നയിച്ചത്. സ്ഥലത്തിനു വായ്പയുണ്ടെന്ന് അറിയാതെയാണു വാങ്ങിയത്.
2018ല്‍ വീടു വച്ചു. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സാമൂഹിക സേവന പദ്ധതിയുടെ സഹായത്തിലാണു വീടു പണിതത്. അമ്മയുടെയും മകളുടെയും ലോകമായിരുന്നു ആ വീട്. രാവിലെ ആദ്യം ഉണരുന്നത് നിതിനയാണ്. ‘ബിന്ദുക്കുട്ടീ, കാപ്പി റെഡി’… കാപ്പി ഇട്ട ഉടന്‍ തന്നെ വിളിക്കുന്നത് ഇങ്ങനെയായിരുന്നു എന്ന് അമ്മ ഓര്‍മിക്കുന്നു. ആകെയുണ്ടായിരുന്ന മകളുടെ ജീവന് സഹപാഠി കവര്‍ന്നതോടെ വീട്ടില്‍ തനിച്ചായിരിക്കുകയാണ് ബിന്ദു.