പെരിന്തൽമണ്ണ: അനധികൃത ഖനനം പരിശോധിക്കാനായി എത്തിയ തഹസിൽദാറെയും സംഘത്തെയും ഭീഷണിപ്പെടുത്തിയതായി പരാതി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുംവിധം പെരുമാറിയ സംഘം വ്യക്തിപരമായി തേജോവധം ചെയ്തതായും തഹസിൽദാർ നൽകിയ പരാതിയിൽ പറഞ്ഞു.
കുരുവമ്പലം വില്ലേജിലെ മാലാപറമ്പിൽ പാലച്ചോട് പ്രവർത്തിക്കുന്ന ചെങ്കൽക്വാറിയിൽ ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. പെരിന്തൽമണ്ണ-വളാഞ്ചേരി റൂട്ടിലാണ് സ്കൂളിനോടുചേർന്ന് രണ്ടേക്കറോളം സ്ഥലത്ത് ഖനനം നടക്കുന്നത്.
അനധികൃത ഖനനം നടക്കുന്നതായ വിവരത്തെത്തുടർന്ന് പെരിന്തൽമണ്ണ തഹസിൽദാർ കെ ദേവകിയും സംഘവുമാണ് സ്ഥലത്തെത്തിയത്. ഈ ക്വാറിക്ക് മുൻപ് റവന്യൂജിയോളജി വകുപ്പുകൾ സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടുള്ളതാണ്. ഇത് മറികടന്നുകൊണ്ടായിരുന്നു ഖനനമെന്ന് തഹസിൽദാർ ചൂണ്ടിക്കാണിച്ചു.
സംഭവം സംബന്ധിച്ച് കളക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് തഹസീൽദാർ അറിയിച്ചു. ഇതേത്തുടർന്ന് വ്യാഴാഴ്ച പെരിന്തൽമണ്ണ സബ്കളക്ടറും ക്വാറി പ്രദേശം സന്ദർശിച്ചു. സംഭവത്തിൽ നിയമാനുസൃതമുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് സബ്കളക്ടർ പറഞ്ഞു.
മുൻപ് ജിയോളജി അധികൃതർ ലക്ഷങ്ങൾ പിഴയിട്ടെങ്കിലും അതിനെതിരേ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. സംഘം ഭീഷണിപ്പെടുത്തിയതോടെ തഹസിൽദാറുടെ നിർദേശപ്രകാരം കൊളത്തൂർ പോലീസെത്തിയാണ് വാഹനങ്ങൾ താലൂക്ക് ഓഫീസ് പരിസരത്തേക്ക് മാറ്റിയത്.
ഈ സംഭവമടക്കം മൂന്ന് ക്വാറികളിൽ നിന്നായി ആറ് ടിപ്പർ ലോറികളും ഒരു ജെസിബി യുമാണ് ബുധനാഴ്ച പിടിച്ചെടുത്തത്.