തിരൂർ: ടോറസ് ലോറിക്ക് പിന്നിൽ ടിപ്പർ ലോറി ഇടിച്ച് മൂന്നുപേർക്ക് പരിക്ക്. ബുധനാഴ്ച വൈകീട്ട് നാലോടെ തിരൂർ പയ്യനങ്ങാടി ജങ്ഷനിലായിരുന്നു സംഭവം. ചെമ്പ്രയിലേക്ക് എംസാൻഡുമായി പോകുകയായിരുന്ന ടോറസ് ലോറിയുടെ പിറകിൽ ടിപ്പർലോറി വന്നിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ടിപ്പറിൽ കുടുങ്ങിയ ഡ്രൈവറെയും സീറ്റിലുണ്ടായിരുന്ന രണ്ട് അതിഥിത്തൊഴിലാളികളെയും അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് ജെസിബി ഉപയോഗിച്ച് ടിപ്പറിന്റെ മുൻഭാഗം പൊളിച്ചെടുത്താണ് രക്ഷപ്പെടുത്തിയത്. ടിപ്പറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ വളാഞ്ചേരി കുന്നുംപുറം സ്വദേശി സിറാജുദ്ദീനെ തിരൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
പരിക്കേറ്റ അതിഥിത്തൊഴിലാളികളായ രണ്ടുപേർ തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെത്തുടർന്ന് ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തിരൂർ അസിസ്റ്റന്റ് ഫയര്സ്റ്റേഷൻ ഓഫീസർ പി സുനിൽ, സിവിൽ ഡിഫൻസ് അംഗങ്ങളായ ഫിർദൗസ്, മനാഫ്, പ്രിജിത്ത് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.