കൊല്ലം: കേരളത്തെ നടുക്കിയ മരണമായിരുന്നു കൊല്ലത്തെ വിസ്മയയുടേത്. വിസ്മയ കേസില്‍ കിരണ്‍കുമാറിന് എതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്, വിസ്മയ അനുഭവിച്ചിരുന്ന മാനസിക സംഘര്‍ഷം കിരണിന് കൃത്യമായി അറിയാമായിരുന്നതുകൊണ്ടാണെന്ന് പൊലീസ് പറഞ്ഞു.
പലവട്ടംതാന് ആത്മഹത്യയുടെ വക്കിലാണെന്നു വിസ്മയ കിരണിനോടു പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍ ഭാര്യ അങ്ങനെയൊരു അവസ്ഥയിലാണെന്ന് അറിഞ്ഞിട്ടും കിരണ്‍ പീഡനം തുടര്‍ന്നു. ഇത് ആത്മഹത്യാ പ്രേരണയാണെന്നു കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.
മാര്‍ച്ച് 17 ന് കിരണ്‍ വിസ്മയയെ പന്തളത്തെ കോളജില്‍ എത്തി കൂട്ടിക്കൊണ്ടു വന്ന ശേഷം അമ്മയോടു മാത്രം ഫോണില്‍ സംസാരിക്കാനേ അനുവാദം നല്കിയിരുന്നുള്ളൂ. അച്ഛനോടും സഹോദരനോടും വലിയ സ്നേഹബന്ധമുണ്ടായിരുന്ന വിസ്മയയ്ക്ക് അവരോടു സംസാരിക്കാനാകാഞ്ഞത് വലിയ മാനസിക ആഘാതമായി. ഇതിനിടെ സ്ത്രീധനത്തിന്റെ പേരിലുള്ള കുറ്റപ്പെടുത്തലുകള്‍ തുടരുകയും ചെയ്തു.
തന്നെയൊന്നു രക്ഷപ്പെടുത്താമോയെന്ന മട്ടില്‍ വിസ്മയ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ച സന്ദേശങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. മാനസിക സമ്മര്‍ദം മൂലം കൊച്ചിയിലുള്ള ഒരു കൗണ്‍സിലറുടെ സഹായം വിസ്മയ തേടിയതും അദ്ദേഹത്തോട് സ്ത്രീധന പീഡനത്തിന്റെ വിവരങ്ങള്‍ പറഞ്ഞതും പൊലീസിനു തെളിവായി.
ഇനി എനിക്ക് എന്റെ വീട്ടില്‍ നിന്ന് ഒന്നും കിട്ടാനില്ല എന്നു സൂചിപ്പിച്ചു കൊണ്ട് ഭര്‍ത്താവിന്റെ സഹോദരിക്കും സന്ദേശം അയച്ചിരുന്നു. അവസാന ദിവസം വഴക്കിട്ട ശേഷം വിസ്മയയുടെ ഫോണിലെ കോണ്ടാക്ടുകളെല്ലാം കിരണ്‍ ഡിലീറ്റു ചെയ്തിരുന്നു. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടപ്പോഴാണ് വിസ്മയ ജീവനൊടുക്കാന്‍ തുനിഞ്ഞതെന്ന് പൊലീസ് പറയുന്നു.
പ്രതീക്ഷയ്ക്കനുസരിച്ചുള്ള സ്ത്രീധനം ലഭിക്കാതിരുന്നതിനാല്‍ വിസ്മയയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീധനമായി ലഭിച്ച കാര്‍ പ്രതിക്കു താല്പര്യമില്ലാത്തതായിരുന്നു എന്നതാണ് പീഡനത്തിന്റെ പ്രധാന കാരണമായതെന്നും കുറ്റപത്രത്തിലുണ്ട്.
കല്യാണം കഴിഞ്ഞ് ഒരു മാസത്തിനകം വിസ്മയയുടെ ഫോണ്‍ കിരണ്‍ നശിപ്പിച്ചിരുന്നു. ഏപ്രില്‍ നാലിന് മറ്റൊരു ഫോണും തകര്‍ത്തു. മൂന്നാമത്തെ ഫോണ്‍ വിസ്മയ മരിക്കുന്നതിന്റെ തലേ ദിവസമാണ് നശിപ്പിക്കുന്നത്. എന്നാല്‍ ഇവയൊന്നും തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു വിലയിരുത്താനാകില്ലെന്ന് പൊലീസ് പറയുന്നു.